ഹാട്രിക് വിജയം സ്വന്തമാക്കാന്‍ ശശി തരൂര്‍; ബിജെപി ലിസ്റ്റില്‍ സുരേഷ് ഗോപിയും കുമ്മനവും
ഹാട്രിക് വിജയം മുന്നിൽക്കണ്ട് ശശി തരൂർ വീണ്ടും മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലം. കഴിഞ്ഞ രണ്ട് തവണയായുള്ള തിരിച്ചടിയിൽ നിന്ന് സിപിഐ ഉയിർത്തെഴുന്നേൽപ്പ് പ്രതീക്ഷിക്കുന്ന മണ്ഡലം. ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മണ്ഡലം. എല്ലാ അർത്ഥത്തിലും ജനശ്രദ്ധയാകർഷിക്കുന്ന പോരാട്ടത്തിനാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം സാക്ഷിയാവുക. സ്ഥാനാർത്ഥി ചർച്ചകളും മണ്ഡലത്തിൽ സജീവമാണ്.
Read Also: ‘റൗഡി ബേബി’ക്ക് ചുവടുവെച്ച് പേളിയും ശ്രീനിഷും; വിവാഹ നിശ്ചയ വീഡിയോ വൈറല്‍
എല്ലാ അര്‍ത്ഥത്തിലും ചൂടേറിയ പോരാട്ടമായിരിക്കും ഇത്തവണ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുക. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ ഇത്തവണയും ശശി തരൂര്‍ എംപിയുടെ പേരിന് തന്നെയാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. 2009ല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച ശശി തരൂര്‍ പക്ഷെ, കഴിഞ്ഞ വര്‍ഷം നേടിയത് പതിനയ്യായിരത്തോളം വോട്ടുകളുടെ മാത്രം ഭൂരിപക്ഷം. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തരൂരിന്റെ പ്രതിഛായയില്‍ ഉണ്ടായ മാറ്റവും അനുകൂല ഘടകമായി പാര്‍ട്ടി വിലയിരുത്തുന്നു.
Read Also; ഹൃദയത്തില്‍ വിങ്ങലായി ഒരു അച്ഛന്‍ കഥാപാത്രം; പേരന്‍പിന്റെ പുതിയ ടീസര്‍ പുറത്ത്
2,82,336 വോട്ടുകള്‍ നേടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. മോഹന്‍ലാലിന്റെ ഉള്‍പ്പെടെ പേരുകള്‍ പാര്‍ട്ടി പരിഗണിച്ചെങ്കിലും മത്സരത്തിന് തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. രാജ്യസഭാ എംപിയായ സുരേഷ്‌ഗോപി, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്. ബിജെപി കേന്ദ്ര നേത്യത്വമുള്‍പ്പെടെ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം.
മുന്‍ വര്‍ഷങ്ങളിലുണ്ടായ പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐ. കഴിഞ്ഞ വര്‍ഷമുയര്‍ന്ന പേയ്‌മെന്റ് സീറ്റ് വിവാദമുള്‍പ്പെടെയുള്ള നാണക്കേടുകളില്‍ നിന്ന് മുഖം രക്ഷിക്കുന്നതിനും സിപിഐക്ക് വിജയം അനിവാര്യമാണ്. പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി നമ്പി നാരായണന്റെ പേര് ചര്‍ച്ചകളിലുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ രംഗത്തിറങ്ങണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്. അങ്ങനെയെങ്കില്‍ മുന്‍ എംപിയായ പന്ന്യന്‍ രവീന്ദ്രനോ സംസ്ഥാന നേതാക്കളോ ആകും സ്ഥാനാര്‍ത്ഥിയാവുക. മണ്ഡത്തിലെ സ്ഥാനാര്‍ത്ഥികള്‍ ആരെന്നറിയാന്‍ വോട്ടര്‍മാരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here