തിരിച്ചടിച്ച് മുല്ലപ്പള്ളി; കോടികള്‍ ബക്കറ്റില്‍ വീഴുന്ന മാന്ത്രികവിദ്യ കോടിയേരി വെളിപ്പെടുത്തണം

മണിക്കൂറുകള്‍ കൊണ്ട് ബക്കറ്റ് പിരിവിലൂടെ കോടികള്‍ സമ്പാദിക്കുന്ന മാന്ത്രിക വിദ്യയുടെ രഹസ്യം കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി ഫണ്ട് പിരിവിന്റെ കാര്യത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയേക്കാള്‍ വലിയ പിരിവെടുക്കലാണ് സിപിഎം നടത്തുന്നത്. മഹാരാജാസ് കോളേജ് ക്യാമ്പസില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിന് വീടുണ്ടാക്കാന്‍ പിരിച്ച മൂന്ന് കോടി രൂപയില്‍ ബാക്കി എവിടയെന്നും മുല്ലപ്പള്ളി ചോദിച്ചു. നോട്ടെണ്ണുന്ന യന്ത്രവുമായാണ് മുല്ലപ്പള്ളിയുടെ യാത്രയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരത്ത് ഇടത് മുന്നണിയുടെ കേരള സംരക്ഷണ യാത്രയുടെ ഉദ്ഘാടനചടങ്ങിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്നത് മഹാനിധി സമാഹരണ യാത്രയാണെന്ന് പരിഹസിച്ച കോടിയേരി കെ എം മാണിയുടെ നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ കെപിസിസി ഓഫീസിലാണെന്നും പറഞ്ഞിരുന്നു.ഇതിന് മറുപടിയായാണ് ഇന്ന് മുല്ലപ്പള്ളി രംഗത്തെത്തിയത്.
Read Also: അപലപിച്ച് കായികതാരങ്ങള്‍; പാകിസ്ഥാനുമായുള്ള ചര്‍ച്ച ഇനി യുദ്ധക്കളത്തിലെന്ന് ഗൗതം ഗംഭീര്‍
അതേ സമയം പ്രളയബാധിതര്‍ക്കുള്ള കോണ്‍ഗ്രസ്സിന്റെ ഭവനനിര്‍മ്മാണ ഫണ്ടിനെപ്പറ്റിയുള്ള കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സനും മറുപടിയുമായെത്തി. 3. 43 കോടി രൂപ ഇതിനകം പിരിഞ്ഞു കിട്ടിയതായും 42 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായും എം.എം ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസ് കമ്മിറ്റികളുടെയും, എം.എല്‍.എ മാരുടെയും, വിവിധ സര്‍വീസ് സംഘടനകളുടെയും നേതൃത്വത്തില്‍ മറ്റു വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എം.എം.ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here