മുസ്ലീം വ്യക്തി നിയമം; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

മുസ്ലീം വ്യക്തി നിയമം വിവേചനപരമെങ്കില്‍ അതിനെതിരെ ആ സമുധായത്തിലുള്ളവര്‍ പരാതിയുമായി വരട്ടെയെന്ന് സുപ്രീംകോടതി. ബി.ജെ.പി. പ്രവര്‍ത്തകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.
മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കുന്നതിനായി ഏക സിവില്‍കോഡ് നടപ്പാക്കണമെന്നും ഇതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റിന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അശ്വിനികുമാര്‍ ഹരജി സമര്‍പ്പിച്ചത്. ഇതില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാന്‍ അധികാരമില്ലെന്നും പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹരജിക്കാരന്‍ വളഞ്ഞ വഴിയിലൂടെ കാര്യം നേടാന്‍ ശ്രമിക്കുകയാണെന്നും നിയമസാധുത പരിഗണിക്കാതെ സമര്‍പ്പിക്കുന്ന ഇത്തരം ഹരജികളില്‍ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്നും അശ്വിനികുമാറിനും അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിനും കോടതി മുന്നറിയിപ്പ് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here