ദേ വരുന്നു കോച്ചുകള്‍…
നാളുകളുടെ കാത്തിരിപ്പുകള്‍ക്ക് ഉടന്‍ ഫലമുണ്ടാകുമെന്ന ശുഭ സൂചനയുമായി കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കേന്ദ്രം കേരളത്തിന് കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ വ്യവസായശാലയില്‍ തയ്യാറാക്കിയ കോച്ചുകള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് കേരളത്തിന് കൈമാറിയത്.
ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ആത്യാധുനിക സംവിധാനങ്ങളോട് കൂടിയ കോച്ചുകളാണ് ഇവ. തയ്യാറായ 3 കോച്ചുകള്‍ ട്രയിലറില്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ രാത്രി മാത്രമായിരിക്കും യാത്ര. അതിനാല്‍ കോച്ചുകള്‍ ആലുവയിലെ മുട്ടം യാഡില്‍ എത്താന്‍ 10 ദിവസം എടുക്കും.
മുട്ടത്തെ യാഡിലെത്തിക്കുന്ന കോച്ചുകള്‍ അവിടെ വെച്ച് കൂട്ടിയോജിപ്പിക്കും.
22 മീറ്റര്‍ നിളവും രണ്ടര മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമാണ് ഒരു കോച്ചിനുള്ളത്. 600 ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന കോച്ചില്‍ 140 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. 2015 മാര്‍ച്ച് 21 ന് ആയിരുന്നു കോച്ചിന്റെ നിര്‍മ്മാണം ആരംഭിച്ചത്. വിദേശ സാമഗ്രികള്‍ പരമാവധി കുറച്ച് തദ്ദേശീയമായി ലഭ്യമാകുന്ന സാമഗ്രികളാണ് നിര്‍മ്മാണത്തിന് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയാണ് അല്‍സ്റ്റോം ആന്ധ്രയില്‍ കമ്പനി ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here