സുഹൃത്തുമായി ബന്ധം, സാമ്പത്തിക തിരിമറി, കുട്ടികളുണ്ടാകാനുള്ള ചികിത്സയ്ക്ക് തയ്യാറായില്ല

ചെങ്ങാലൂരില്‍ ജീതുവെന്ന യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ജീതുവിന്റെ ഭര്‍ത്താവുമായ ബിരാജിന്റെ മൊഴി പുറത്ത്. പുതുക്കാട് പോലീസാണ് ബിരാജിനെ മുബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പെട്രോള്‍ ബോംബുമായാണ് ജീതുവിനെ ആക്രമിക്കാന്‍ തയ്യാറെടുത്തതെന്നാണ് ബിരാജ് പറയുന്നത്. ബിയര്‍ കുപ്പിയാണ് ഇതിനായി ഉപയോഗിച്ചത്. എന്നാല്‍ വഴിയില്‍ വച്ച് ബിയര്‍ കുപ്പി തമ്മില്‍ തട്ടി പൊട്ടി, പെട്രോള്‍ ചോര്‍ന്നു പോയി. ആരെങ്കിലും തടുക്കാന്‍ വന്നാല്‍ അവരെ ആക്രമിക്കുന്നതിനും കൂടി വേണ്ടിയാണ് മൂന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയത്. സിനിമയില്‍ നിന്നാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പഠിച്ചത്. ചെങ്ങാലൂരിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്.
ജീതുവിന് ഒരു സുഹൃത്തുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇരുവരും തമ്മില്‍ അകലുന്നത്. കുട്ടികളുണ്ടാകാത്തതിന് ചികിത്സ നടത്താന്‍ ജീതു തയ്യാറാകാതെ ഇരുന്നതും ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുണ്ടാക്കി. ജീതുവിന് സാമ്പത്തിക തിരിമറി ഉണ്ടായിരുന്നെന്നും ബിരാജ് പറയുന്നു. ബിരാജിന്റെ വീടിന് സമീപത്തെ കുടുംബശ്രീയില്‍ പണം നല്‍കാന്‍ ഉണ്ടായിരുന്നത് വൈരാഗ്യം വര്‍ദ്ധിപ്പിച്ചു. ബന്ധുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെയാണ് ജീതു സംഭവസ്ഥലത്ത് എത്തുന്ന വിവരം ബിരാജു അറിഞ്ഞത്. കുടുംബശ്രീ യോഗം നടക്കുന്ന വീടിനു മുന്നിലെ കുറ്റിക്കാട്ടിൽ ജീതു വരുന്നതുവരെ പ്രതി കാത്തിരുന്നു. ജീതു ഇറങ്ങിയപ്പോൾ റോഡിലെത്തിയ ബിരാജു ആദ്യം അച്ഛനോട് സംസാരിച്ച് ജീതുവിന്റെ സമീപത്തെത്തി. കുടുംബശ്രീയിലെ പണം അടച്ചോ എന്ന് ചോദിച്ച് ജീതുവിന്റെ സമീപത്ത് എത്തിയ ബിരാജ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആദ്യം കീഴടങ്ങാനായിരുന്നു പ്ലാന്‍. പിന്നീട് കുറ്റകൃത്യത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here