പി.കെ ശശിക്കെതിരായ ലൈംഗികാരോപണം; ഡിവൈഎഫ്‌ഐ നേതാക്കള്‍ കോടിയേരിയുമായി ചര്‍ച്ച നടത്തി
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗീക പീഡന പരാതിയില്‍ കമ്മീഷനെ വച്ച് അന്വേഷിക്കാന്‍ സിപിഎം അവൈലബിള്‍ പിബി തീരുമാനിച്ചു. വനിതാ നേതാവിന്റെ പരാതി ലഭിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വവും അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതി ലഭിച്ചെന്ന് യെച്ചൂരി പറഞ്ഞതിനു പിന്നാലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
ഡിവൈഎഫ്ഐ നേതാക്കളായ എം.സ്വരാജ് എംഎല്‍എ,എ.എന്‍.ഷംസീര്‍ എംഎല്‍എ,ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സാംസ്കാരിക മന്ത്രിയും പാലക്കാട് നിന്നുള്ള എംഎല്‍എയും കൂടിയായ എ.കെ.ബാലനും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
ലൈംഗിക പരാതി ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിക്കട്ടെ എന്നാണ് പി.കെ ശശി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here