സ്‌കൂളുകളിൽ പൊതിച്ചോറിന് വിലക്ക്

സ്‌കൂളുകളിൽ പൊതിച്ചോറിന് വിലക്ക്. നിമുതൽ പൊതിച്ചോറുകൾ കൊണ്ട് വരാൻ അനുവദിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. ഇവ ഒഴിവാക്കി പകരം സ്റ്റീൽ ടിഫിൻ ബോക്‌സ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. സ്റ്റീൽ കുപ്പികളിൽ കുടിവെള്ളം കൊണ്ട് വരാൻ കുട്ടികളെ പ്രേരിപ്പിക്കണം. സ്‌കൂൾ വളപ്പിൽ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
സ്‌കൂളുകളിൽ നടക്കുന്ന യോഗങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കാരി ബാഗുകൾ, പേപ്പർ കപ്പുകൾ എന്നിവ ഉപയോഗിക്കരുത്. പകരം സ്റ്റീൽ/കുപ്പി ഗ്ലാസുകൾ ഉപയോഗിക്കണം. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ, പ്ലാസ്റ്റിക്/ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.
സ്‌കൂളിലെ പൊതുവേദിയിൽ അതിഥികൾക്ക് ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ചില സ്‌കൂളുകൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശങ്ങൾ.
സ്‌കൂളിൽ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം വേണം. ശുചിമുറികളിൽ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here