Advertisement

 അഗസ്റ്റ വെസ്റ്റ്ലാൻഡ്: പ്രതിരോധ മന്ത്രി ആയിരുന്നപ്പോൾ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന് എകെ ആന്റണി

December 31, 2018
Google News 1 minute Read
ak antony lashes out at govt

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ പ്രതിരോധ മന്ത്രി ആയിരുന്നപ്പോൾ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു എന്ന് എ. കെ ആന്റണി.
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസുമായി ബന്ധപ്പെട്ട് ബിജെപി നുണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണ്. അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാട് സമയത്ത് രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഇടപെട്ടിരുന്നില്ല. പ്രതിരോധ മന്ത്രി എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തിൽ ഇരുവരും ഒരിക്കൽ പോലും ഇടപെട്ടിട്ടില്ല എന്നും ആന്റണി പറഞ്ഞു.
അഗസ്ത വെസ്റ്റ് ലാന്റ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ മിസിസ് ഗാന്ധി എന്നു പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചതോടെയാണ് ആരോപണ – പ്രത്യാരോപണം ശക്തമായത്. താന്‍ പ്രതിരോധമന്ത്രിയായിരിക്കെ ഒപ്പിട്ട കരാറില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടപെട്ടിരുന്നില്ലെന്ന് എ കെ ആന്റണി പറഞ്ഞു. ഇടപാട് വിവാദമായപ്പോള്‍ റദ്ദാക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്ന് കരിന്പട്ടികയില്‍ പെടുത്തിയ അഗസ്തയെയും മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് എന്‍ഡി എ സര്‍ക്കാരാണ്. നുണ പ്രചാരണത്തിന് അന്വേഷണ ഏജന്‍സികളെ ആയുധമാക്കുകയാണ് ബിജെപി എന്നും എ കെ ആന്റണി കുറ്റപ്പെടുത്തി
2008 ലെ രേഖകളില്‍ മിഷേലും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും, രേഖ പുറത്ത് വിടാൻ മിഷേലിന്റെ അഭിഭാഷകൻ തയ്യാറാകണമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മിഷേല്‍ കുറിപ്പ് കൈമാറിയെന്ന് അഭിഭാഷകന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അത് മിസിസ് ഗാന്ധിക്ക് നല്‍കാനായിരുന്നോ എന്നു അമിത് ഷാ ട്വിറ്ററില്‍ ചോദിച്ചു. 2008ലെ രേഖകളില്‍ മിസിസ് ഗാന്ധി എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആ രേഖകള്‍ മിഷേലിന്റെ അഭിഭാഷകര്‍ പുറത്ത് വിടണം. മിഷേലും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ടെന്നും അമിത് ഷാ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here