Advertisement

ശബരിമല സ്ത്രീ പ്രവേശനം; എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീം കോടതി പരിഗണിക്കും

February 6, 2019
Google News 0 minutes Read
india name court

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിക്കെതിരേയുള്ള ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. വിധിക്കെതിരെ നൽകിയ 65 ഹർജികൾ ആണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് രാവിലെ 10.30ന് ഹർജികൾ പരിഗണിക്കും.

2018 സെപ്തംബർ 28നാണ് ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചത്. ജസ്റ്റീസ് ഇന്ദു മൽഹോത്ര ഒഴികെയുള്ള ബെഞ്ചിലെ നാല് ജഡ്ജിമാരും സ്ത്രീ പ്രവേശത്തിന് അനുകൂലമായിരുന്നു. വിധി നടപ്പിലാക്കാൻ കേരള സർകാർ ശ്രമിച്ചതോടെ കേരള സമൂഹത്തെ രണ്ടായി പകുത്ത രാഷ്ട്രീയ പ്രശ്നമായി അത് മാറി. പിന്നാലെ വിധി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികളും ഫയൽ ചെയ്യപ്പെട്ടു.

എൻ എസ് എസ്, ശബരിമല തന്ത്രി,ശബരിമല സംരക്ഷണ സമിതി തുടങ്ങിയവരാണ് വിധി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് ഹർജികൾ നൽകിയത്. ഇതിന് പുറമെ വിധി പുറപ്പെടുവിച്ചപ്പോൾ ഭക്തരുടെ വാദം കേട്ടില്ലെന്നും അതിനാൽ കേസ് പുതുതായി വാദം കേൾക്കണം എന്നാവശ്യപ്പെട്ട് രിട്ട്‌ ഹർജികളും ഫയൽ ചെയ്തു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും, ശബരിമല യിലേക്ക് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഹർജികൾ നൽകി. എല്ലാം ഉൾപ്പെടെ 65 ഹർജികൾ ആണ് കോടതിയുടെ പരിഗണനയിൽ ള്ളത്. പുനഃപ്പരിശോധന ഹർജികൾ മറ്റ് ഹർജികൾക്കൊപ്പം തുറന്ന കോടതിയിൽ പരിഗണിക്കാൻ കോടതി നേരത്തെ തീരുമാനിച്ചിരുന്നു.

ഹർജികൾ ജനുവരി 22ന് പരിഗണിക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിൽ ആയതിനാൽ ആണ് ഹർജികൾ ഇന്ന് പരിഗണിക്കാൻ നിശ്ചയിച്ചത്. സുപ്രീം കോടതി വിധിക്ക് ശേഷം യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധി ക്രിയ നടത്തിയ തന്ത്രിക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്ന് കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ഹർജി ഇന്ന് ഭരണ ഘടന ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയിരുന്നു. അതിനാൽ ഇൗ ഹർജിയും ഇന്നി കോടതിയുടെ മുൻപാകെ എത്തും. നേരത്തെ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിൽ വിരമിച്ച മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് പകരം നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് ആണ് ഭരണഘടന ബെഞ്ചിൽ ഉള്ളത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുകുൾ റോത്തക്കി, കപിൽ സിബൽ തുടങ്ങി സുപ്രീംകോടതിയിലെ ഭൂരിഭാഗം മുതിര്‍ന്ന അഭിഭാഷകരും ഇന്ന് കോടതിയിലെത്തും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും. യുവതി പ്രവേശനത്തോട് യോജിക്കുന്ന  ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിധിയിൽ ഉറച്ചുനിന്നാൽ ഈ ഹര്‍ജികളെല്ലാം തള്ളിപ്പോകും. അതേസമയം കേസ് വിശദമായി വീണ്ടും വാദം കേൾക്കാം എന്ന് കോടതി തീരുമാനിച്ചാല്‍  സെപ്റ്റംബര്‍ 28ലെ വിധിക്ക് സ്റ്റേയാകും.

ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്നത്തെ കോടതി നടപടികൾ നിര്‍ണായകമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here