സ്വിഗിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണപ്പൊതിയില്‍ രക്തം പുരണ്ട ബാന്‍ഡേജും !

മെട്രോ നഗരങ്ങളില്‍ ഇന്ന് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറികള്‍. ഏത് പാതിരാത്രിയും എവിടേയും ഭക്ഷണം എത്തിച്ചുതരുന്നു, ചിലപ്പോള്‍ വളരെ കുറഞ്ഞ നിരക്കില്‍- സൊമാറ്റോ, സ്വിഗി, യൂബര്‍ ഈറ്റ്സ് പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ് ആപ്പുകള്‍ ജനങ്ങളുടെ ഹൃദയം കീഴടക്കിയത് ഇതുകൊണ്ടൊക്കെയാണ്. എന്നാല്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ചെന്നൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വിഗിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ രക്തം പുരണ്ട ബാന്‍ഡേജ് ലഭിച്ചിരിക്കുകയാണ് ബാലമുരുഗന്‍ െഎന്ന വ്യക്തിക്ക്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാലമുരുകന്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നും ചിക്കന്‍ ഷെസ്വാന്‍ ചോപ് സ്വേ ഓര്‍ഡര്‍ ചെയ്തതാണ് ബാലമുരുകന്‍ ദീന്‍ദയാല്‍. കഴിച്ച് പകുതയായപ്പോഴാണ് ഭക്ഷണത്തിന്‍റെ അകത്ത് രക്തം പുരണ്ട ബാന്‍ഡേജ് ബാലമുുകന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഈ ചിത്രമടക്കമാണ് ബാലമുരുകന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ സംഭവം വൈറലായി. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഹോട്ടലില്‍ വിളിച്ച് പരാതി പറഞ്ഞുവെങ്കിലും ഭക്ഷണം മാറ്റി നല്‍കാനോ മറ്റ് നടപടികള്‍ സ്വീകരിക്കുവാനോ അധികൃതര്‍ തയ്യാറായില്ലെന്ന് ബാലമുരുകന്‍ പറയുന്നു.
Read More : മക്‌ഡോണാൾഡ്‌സിലെ ഭക്ഷണത്തിൽ ചത്ത പല്ലി
സ്വിഗിയില്‍ ഭക്ഷണം ഡെലിവറിയായി കഴിഞ്ഞാല്‍ അധിക്രതരെ വിളിക്കാനുള്ള ഓപ്ഷനില്ല ചാറ്റ് ചെയ്യാനുള്ള അവസരം മാത്രമാണ് ഉള്ളത്. എന്നാല്‍ സന്ദേശമയച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ല. പിന്നീടാണ് ഫോസ്ബുക്കില്‍ പോസ്റ്റിടാന്‍ തീരുമാനിക്കുന്നത്. സ്വിഗി പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. സംഭവം അന്വേഷിക്കുമെന്ന് സ്വിഗി ഉറപ്പ് നല്‍കിയിട്ടുണ്ട്.
Read More : എയർ ഇന്ത്യൻ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ കൂടെ പാറ്റ വറുത്തതും !!
ഓണ്‍ലൈനില്‍ വരുന്ന ഭക്ഷണങ്ങള്‍ എത്രമാത്രം സുരക്ഷിതവും വൃത്തിയുള്ളതുമാണെന്ന ചോദ്യത്തിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. ഒപ്പം ഹോട്ടലുകളുടെ വിശ്വാസ്യതയിലേക്കും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് നൂറു കണക്കിന് ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ഓണ്‍ലൈന്‍ ഫുഡിനെ ആശ്രയിക്കുന്നവരെയെല്ലാം വാര്‍ത്ത ഏറെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here