ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകളുമായി റെയില്‍വേ

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അഞ്ച് അധിക സര്‍വീസുകളാണ് റെയില്‍വേ ക്രമീകരിച്ചിരിക്കുന്നത്.19 നു ഉച്ചയ്ക്കു രണ്ടു മണിക്കും, 20 നു രാവിലെ നാലു മണിക്കും കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുണ്ടാകും. പൊങ്കാല ദിവസമായ 20 നു ഉച്ചയ്ക്കു 2 മണി, 3.30, 4.15 എന്നീ സമയങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കും പ്രത്യേക സര്‍വീസുണ്ടാകും. 19നും 20നും എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളാണ് അഗ്‌നിസുരക്ഷാ വകുപ്പ് ഒരുക്കുന്നത്. ആറ്റുകാല്‍, കിഴക്കേക്കോട്ട, തമ്പാനൂര്‍, സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
Read Also: ശബരിമല നിലപാട് സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി; വോട്ട് കുറയുമെന്ന ആശങ്കയില്ലെന്ന് കോടിയേരി
ഓരോ മേഖലകളിലും ഒരു ജില്ലാ ഓഫീസര്‍ക്കാണ് ചുമതല. രണ്ടു റീജിയണല്‍ ഫയര്‍ ഓഫീസര്‍മാര്‍, നാലു ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 40 ഓഫീസര്‍മാരടക്കം 400 ഓളം ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 13 വാട്ടര്‍ ടെണ്ടറുകള്‍, 19 വാട്ടര്‍ മിസ്റ്റ് ടെണ്ടറുകള്‍, അഞ്ച് വാട്ടര്‍ ലോറികള്‍, 18 ആംബുലന്‍സുകള്‍, ആറു ബുള്ളറ്റുകള്‍ എന്നിങ്ങനെ വാഹനങ്ങളും ട്രോളി മൗണ്ടഡ് വാട്ടര്‍ മിസ്റ്റ് സിസ്റ്റം, ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.
ആറ്റുകാല്‍ പൊങ്കാലയ്ക്കു പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോളിന്റെ പ്രചരണാര്‍ഥം കോളേജ് വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ച് തിരുവനന്തപുരം നഗരസഭ ഹരിത മതില്‍ സംഘടിപ്പിക്കും. തിരുവനന്തപുരം നഗരസഭയും വിവിധ വകുപ്പുകളും ചേര്‍ന്നാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഗ്രീന്‍പ്രോട്ടോക്കോള്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അഞ്ഞൂറോളം ഗ്രീന്‍ ആര്‍മി വോളണ്ടിയര്‍മാരെ നിയോഗിക്കാനും നഗരസഭ തീരുമാനിച്ചു.
Read Also: അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു; യോഗി ആദിത്യനാഥ്
അന്നദാനം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്നവര്‍ക്ക് കര്‍ശന നിബന്ധനകളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസിനെയും നരസഭാ ആരോഗ്യ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ കൗണ്ടര്‍ ഫെബ്രുവരി 18 ,19 തീയതികളില്‍ ആയുര്‍വേദ കോളേജ് ജംഗ്ഷനില്‍ സജ്ജീകരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here