“യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ”; കുമ്പളങ്ങിയിലെ ബേബിമോള്‍ ഹാപ്പിയാണ്
–രേഷ്മ വിജയന്‍
ഒരു പേരിലെന്തിരിക്കുന്നു? ചുരുണ്ട മുടിയും കുസൃതിച്ചിരിയുമായെത്തിയ ‘കുമ്പളങ്ങി’ പെൺകുട്ടി, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് ഒരു പേരിലൂടെയാണ്, മണ്ണിൽ ചവിട്ടി നിന്ന് ജീവിതം പറഞ്ഞ ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ‘പെണ്ണത്ത’മുള്ള കഥാപാത്രമായ ബേബി മോളിലൂടെ. കുമ്പളങ്ങിയിലെ പകലുകളും രാത്രികളും പോലെ സുന്ദരമായ ചിരിയുമായെത്തി ഹൃദയം നിറച്ച ബേബി മോൾ, അന്ന ബെൻ സംസാരിക്കുന്നു.
ബംഗളൂരുവില്‍ നിന്നും കുമ്പളങ്ങിയിലേക്ക്…
അപ്രതീക്ഷിതമായാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് എത്തുന്നത്. സെന്റ് തെരേസാസിൽ ബിഎസ്സി ഫാഷൻ ടെക്നോളിയ്ക്കു ശേഷം ഒരു വർഷം ബംഗളൂരുവിൽ ജോലി ചെയ്തു. പിജി ചെയ്യണമെന്നൊക്കെ പ്ലാനിട്ടു നാട്ടിൽ തിരിച്ചുവന്നപ്പോഴാണ് ഓഡിഷനുപോയതും സെലക്ടായതും. ഞാൻ ആദ്യമായി കാമറയ്ക്കു മുന്നിൽ വന്നത് വിനീത് ശ്രീനിവാസൻ പാടിയ ‘കണ്ടേ കണ്ടേ’ എന്ന മ്യൂസിക് വീഡിയോയിലാണ്. കോളജൊക്കെ കഴിഞ്ഞാണ് അതു ചെയ്തത്. നിജാദ് തോമസാണ് അതു സംവിധാനം ചെയ്തത്. പപ്പയുടെ പടങ്ങളിലൊന്നും ഞാൻ ഒന്നും ചെയ്തിട്ടില്ല. സെറ്റിലൊക്കെ പോയിട്ടുണ്ട്. എല്ലാം കാണാറൊക്കെയുണ്ട്. എന്നാലും അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ ആഷിഖ് ഏട്ടന്റെ (ആഷിഖ് അബു )കാസ്റ്റിംഗ് കാൾ ഫോർ കുമ്പളങ്ങി നൈറ്റ്സ് എന്ന പോസ്റ്റ് കണ്ടിട്ട് കുറച്ച് ഫോട്ടോസ് മെയിൽ ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു പെർഫോമൻസ് വീഡിയോ അയയ്ക്കാൻ ആവശ്യപ്പെട്ട് മറുപടി എത്തി. അത് കഴിഞ്ഞ് ഓഡിഷന് വിളിച്ചു. ഓഡിഷൻ കുഴപ്പമില്ലാതെ അറ്റംപ്റ് ചെയ്തു. പിന്നെ രണ്ടാഴ്ച കഴിഞ്ഞ് സെക്കന്‍ഡ് ഓഡിഷൻ . ആകെ 4 റൗണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. അതിനു ശേഷമാണ് സെലക്ട് ചെയ്തത്. അവസാനത്തെ ഓഡിഷനിൽ ആണ് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.
നിനക്ക് അഭിനയിക്കാനറിയാമോ?
ചിത്രത്തിലേക്ക് ആദ്യം മെയിൽ അയച്ചത് വീട്ടിൽ പറയാതെയാണ്. ഓഡിഷന് വിളിച്ചപ്പോൾ അമ്മയോട് പറഞ്ഞു. പപ്പ സമ്മതിച്ചാൽ പോയ്‌കൊള്ളാൻ ആയിരുന്നു മറുപടി. (പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന). പപ്പയ്ക്ക് ആശങ്ക ഉണ്ടായിരുന്നു. നിനക്ക് അഭിനയിക്കാനൊക്കെ അറിയാമോ എന്ന് ചോദിച്ചു. ഞാൻ എങ്ങനെ അഭിനയിക്കും എന്ന സംശയം ആയിരുന്നു പപ്പയ്ക്ക്. എന്തായാലും പോയി നോക്കാം എക്സ്പീരിയൻസ് ആകുമല്ലോ എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു. അങ്ങനെയാണ് ഓഡിഷന് പോകുന്നത്.
Read More: കുമ്പളങ്ങിയിലെ രാത്രികള്‍ക്കെന്ത് ഭംഗിയാണ്, കുമ്പളങ്ങി നൈറ്റ്‌സ് റിവ്യൂ
ബേബിമോള്‍ സിമ്പിള്‍…
ബേബി മോൾ ആളുകൾക്ക് റിലേറ്റ് ചെയ്യാവുന്ന കഥാപാത്രമാണ്. എന്റെ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് അവരിൽ ഒരാളായി തന്നെ ബേബി മോളെ കാണാൻ സാധിക്കും. അത്രയും മികച്ച കഥാപാത്രം ലഭിച്ചതിൽ സന്തോഷമുണ്ട്. ആഴമേറിയ കഥാപാത്രം, മധുവേട്ടൻ, ശ്യാമേട്ടൻ, ദിലീഷേട്ടൻ, ഫഹദിക്ക, സൗബിൻ ഇക്ക ഷെയിൻ നിഗം എന്നിവരുള്‍പ്പെടുന്ന മികച്ച ടീം, ഇതിലും നല്ല തുടക്കം വേറെ കിട്ടുമെന്ന് തോന്നുന്നില്ല.
Read More:അവന്‍മാര് ചത്തൊറങ്ങണേണ്; കുമ്പളങ്ങി നൈറ്റ്സിന്റെ ഷൂട്ടിംഗ് രംഗങ്ങള്‍
പിന്തുണ പ്രോത്സാഹനമായി…
സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ സ്കൂളിൽ പോകുന്ന പോലെ ആയിരുന്നു. ഓരോ അഭിനേതാക്കളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും അഭിനയവും സംസാരവും ഞാൻ നോക്കി പഠിച്ചിരുന്നു. എല്ലാവരും നല്ല സപ്പോർട്ടീവ് ആയിരുന്നു. ഓരോ സീനിന് മുൻപ് എങ്ങനെയാണ് ചെയ്യണ്ടതെന്ന് ശ്യാമേട്ടനും മുധുവേട്ടനും കൃത്യമായി പറഞ്ഞു തന്നു. ഷൈജുക്ക ക്യാമറയെ ഫേവര്‍ ചെയ്ത് അഭിനയിക്കേണ്ട രീതി പറഞ്ഞു തന്നു. അതൊക്കെ എന്നെ നല്ല പോലെ ഹെല്‍പ് ചെയ്തു. സിനിമയിലെ പോലെ തന്നെ സെറ്റിൽ എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു.
ഷെയ്ൻ ചിരിച്ചു, പ്രേക്ഷകർ ഏറ്റെടുത്തു…
ഒരുപാട് പേര്‍ പറയുന്നുണ്ട് ഷെയ്ൻ ചിരിച്ചു കൊണ്ടഭിനയിക്കുന്ന ചിത്രമാണ് ഇതെന്ന്. അത് ശരിയാണ്. ഇതുവരെ ഷെയ്ൻ ചെയ്തിട്ടുള്ളത് കുറച്ച് സീരിയസ് കഥാപാത്രങ്ങളായിരുന്നു. ഏതു കഥാപാത്രമാണെങ്കിലും മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന ആളാണ് ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്സിലാണ് ഷെയ്ൻ സ്വന്തം ക്യരക്ടറിന് ചേരുന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. ഷെയ്ൻ ഫുൾ ആക്റ്റീവ് ആണ്. സെറ്റിലൊക്കെ കോമഡി പറയും, ചിരിപ്പിക്കും. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. അതുകൊണ്ട് തന്നെ ബോബി -ബേബി കെമിസ്ട്രി സ്ക്രീനിലും വർക് ആയി. നാച്ചുറൽ ആയാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഷെയ്ന്‍റെ കൂടെ അഭിനയിച്ചപ്പോള്‍ എന്‍റെ അഭിനയവും കൂടുതല്‍ മെച്ചപ്പെട്ടു.
ഡയലോഗുകളുടെ ക്രെഡിറ്റ് തിരക്കഥാകൃത്തിന്…
ഡയലോഗുകളുടെ ക്രെഡിറ്റ് ശ്യാമേട്ടനാണ്. അത്ര മനോഹരമായ തിരക്കഥയായിരുന്നു കുമ്പളങ്ങിയിലേത്. നമ്മൾ വീട്ടിലൊക്കെ സംസാരിക്കുന്ന രീതിയിലാണ് ഓരോ സംഭാഷണവും എഴുതിയിരിക്കുന്നത്. സിനിമാ ഡയലോഗുകള്‍ പറയാൻ ഇഷ്ടമുള്ള പെണ്‍കുട്ടിയാണ് ബേബി. ഞാൻ സാധാരണ സംസാരിക്കുന്ന രീതിയിൽ തന്നെയാണ് സിനിമയിലും സംസാരിച്ചിട്ടുള്ളത്. ഡയലോഗ് നോക്കി മനസിലാക്കിയ ശേഷമാണു സീനിലേക്കു പോയിരുന്നത്. റിഹേഴ്സലാണെങ്കിലും കാമറ റോളിംഗ് ആയിരിക്കും. ശരിയായില്ല എന്നു തോന്നിയാൽ വീണ്ടും ചെയ്യിപ്പിക്കും. ഇതിലെ ഡയലോഗുകളെല്ലാം നമ്മൾ സാധാരണ സംസാരിക്കുന്നതുപോലെ തന്നെയാണ്. അതിനാൽ ഏറെ ശ്രമപ്പെട്ടു കാണാതെ പഠിക്കേണ്ടി വന്നില്ല. ഡയലോഗ് സിമ്പിൾ ആൻഡ് ഷോർട് ആയതുകൊണ്ട് സംസാരിക്കാന്‍ എളുപ്പമായിരുന്നു. ചില വാക്കുകൾ നമ്മുടെ ശൈലിയില്‍ തന്നെ പറയാനുളള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ചിത്രത്തില്‍ അത് ഗുണം ചെയ്തു.
അന്നയും ബേബിയും തമ്മില്‍…
എനിക്ക് ഒരുപാട് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് ബേബി. എന്റെ വീട് വൈപ്പിനില്‍ ആണ്. കുമ്പളങ്ങിയുമായി വലിയ ദൂരമില്ല. കുമ്പളങ്ങിയിലെ ജീവിതരീതികള്‍ എനിക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഒരേപോലെ നാടനും മോഡേണും ആയ കഥാപാത്രമാണ് ബേബി. പലകാര്യങ്ങളിലും ഞാനും ബേബിമോളും ഒരുപോലെയാണെന്ന് സ്ക്രിപ്റ്റ് റൈറ്റർ ശ്യാമേട്ടൻ പറഞ്ഞിരുന്നു. മനസിൽ തോന്നുന്ന കാര്യങ്ങൾ രണ്ടുപേരും സംസാരിക്കും. ഒരുപാട് സ്നേഹത്തോടെയാണ് എല്ലാവരോടും പെരുമാറുന്നത്. എറണാകുളത്തെ ഒട്ടുമിക്ക പെൺകുട്ടികൾക്കും ബേബിയെ സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കാം.
ഫഹദ് റിയലിസ്റ്റിക് മാസ്റ്റര്‍…
ഫഹദിക്കയുമായി സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞത് തന്നെയാണ് ഏറ്റവും നല്ല അനുഭവം. ഫഹദിക്ക റിയലിസ്റ്റിക് മാസ്റ്റർ ആണ്. അദ്ദേഹത്തിന്റെ ഒപ്പമുള്ള ഓരോ രംഗവും നിധിപോലെയാണ് സൂക്ഷിക്കുന്നത്. അദ്ദേഹം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഷൂട്ടിങ്ങിന്ടെ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന അഭിനയമായിരുന്നു ഫഹദിക്കയുടേത്. കുമ്പളങ്ങിയുടെ ഭംഗി മുഴുവനും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മിക്ക ദിവസങ്ങളിലും വൈകിട്ട് 6 മണി മുതല്‍ പിറ്റേ ദിവസം 6 മണി വരെയായിരുന്നു ഷൂട്ടിങ്ങ്. ഒരുപാട് സൂര്യാസ്തമയങ്ങള്‍ ആസ്വദിക്കാന്‍ അവസരമുണ്ടായി. കുമ്പളങ്ങി പോലെ മനോഹരമായ സ്ഥലത്ത് സൂര്യാസ്തമയം ആസ്വദിച്ചത് വേറിട്ട അനുഭവമായിരുന്നു.
വീട്ടിലറിയാതെ ഓഡിഷനില്‍…
വീട്ടില്‍ പറയാതെയാണ് ഓഡിഷനിലേക്ക് മെയില്‍ അയച്ചത്. സെലക്ട് ചെയ്ത് കഴിഞ്ഞാണ് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് എന്ന് എല്ലാവരും അറിഞ്ഞത്. ദിലീഷേട്ടനടക്കം സര്‍പ്രൈസ്ഡ് ആയി. ദിലീഷേട്ടന്‍ പപ്പയെ വിളിച്ചു. പപ്പയ്ക്കും സന്തോഷമായി.
യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ…
ചിത്രത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് “യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ” എന്ന ഡയലോഗാണ്. “ചത്തിട്ട് റീത്ത് വെച്ചതുപോലുണ്ട്” എന്ന ഡയലോഗും ഇഷ്ടമാണ്.
വീട്ടുകാരുടെ പിന്തുണ തുണയായി…
വീട്ടിൽ അപ്പ, അമ്മ, അനിയത്തി, അപ്പയുടെ അമ്മ. അമ്മ ഫുൽജ വീട്ടമ്മയാണ്. അനിയത്തി സൂസന്ന രാജഗിരിയിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നു. എന്നേക്കാൾ ആവേശം പപ്പയ്ക്കും അമ്മയ്ക്കുമാണ്. പൂജയുടെ ദിവസം പപ്പ സെറ്റിലുണ്ടായിരുന്നു. പപ്പയാണു സ്വിച്ചോണ്‍ ചെയ്തത്. അമ്മച്ചി സെറ്റിൽ വന്നിട്ടേയില്ല. പക്ഷേ, എല്ലാദിവസവും പുറത്തുപോകുന്നതിനു മുന്‍പ് അമ്മച്ചിയുടെ പ്രാർത്ഥനയുണ്ടായിരുന്നു.
ഇനിയും അഭിനയിക്കും…
നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കാന്‍ തന്നെയാണ് തീരുമാനം.
പുതിയ പ്രോജക്ടുകള്‍…
പുതിയ പ്രോജക്ടുകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ജീവിതത്തില്‍ എല്ലാം അപ്രതീക്ഷിതം…
മറ്റ് ഭാഷകളില്‍ അഭിനയിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്‍റെ ജീവിതത്തില്‍ എല്ലാം അണ്‍പ്ലാന്‍ഡ് ആണ്.
‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ടവര്‍ക്ക് മറക്കാനാകാത്ത പേരാണ് ബേബിമോളുടേത്. ആദ്യ ചിത്രത്തില്‍ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന അന്ന ബെന്‍ മലയാള സിനിമയില്‍ ഇനിയും ഏറെ ദൂരം മുന്‍പോട്ട് പോകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here