ചീമേനിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മുല്ലപ്പള്ളി ഓര്‍ക്കണം; പ്രതികളെ സംരക്ഷിക്കില്ലെന്ന് ഇ പി ജയരാജന്‍

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പാര്‍ട്ടിയോ സര്‍ക്കാരോ സംരക്ഷിക്കില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ചീമേനിയില്‍ 6 പേര്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മുല്ലപ്പള്ളി ഓര്‍ക്കുന്നത് നന്നായിയിക്കും. കുഞ്ഞനന്തന്‍ തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് നന്നായറിയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നാണല്ലോ പ്രതിപക്ഷമുന്നയിക്കുന്നതെന്ന ആരോപണമെന്ന് ചോദിച്ചപ്പോള്‍ ആവര്‍ത്തിച്ചാല്‍ അതിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞു. അത് ജനങ്ങളിലേക്കെത്തിക്കുകയാണ് വേണ്ടത്. ഈ സര്‍ക്കാരിന്റെ ആത്മാര്‍ഥതയെയും കുറ്റവാളികള്‍ക്കെതിരെയെടുക്കുന്ന നിലപാടുമാണ് ജനങ്ങളോട് പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ നരബലി തിരികെ കൊണ്ടുവന്നതാണ് പിണറായിയുടെ നവോത്ഥാനമെന്ന് മുല്ലപ്പളളി വിമര്‍ശിച്ചു. ചോരയുടെ മണത്തിലാണ് സര്‍ക്കാരിന്റെ 1000 ദിനാഘോഷം നടക്കുന്നതെന്നും പെരിയ കൊലപാതകത്തിലെ പ്രതികളെ പിടികൂടി ശിക്ഷ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥത ഇല്ലാത്തതാണെന്നും മുല്ലപ്പളളി ആരോപിച്ചിരുന്നു. കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും രംഗത്തെത്തി. പാര്‍ട്ടി അംഗങ്ങളില്‍ ഉന്മൂലന ചിന്താഗതി വളരുന്നത് ഗുരുതരമായ വ്യതിയാനമാണെന്നും വിഎസ് തിരുവനന്തപുരത്ത് പ്രസ്താവനയില്‍ പറഞ്ഞു.
Read more: പെരിയ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഉമ്മൻ ചാണ്ടി
പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് കേസില്‍ അറസ്റ്റിലായ എ പീതാംബരന്റെ ഭാര്യ മഞ്ജുവും കൊല്ലപ്പെട്ട ശരത്തിന്റെ പിതാവും നടത്തിയത്. പീതാംബരന്‍ ഒറ്റക്ക് കൊല ചെയ്യില്ലെന്നും പാര്‍ട്ടിയുടെ അറിവോടെയാണെന്നുമായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ആള്‍ എങ്ങനെ യുവാക്കളെ വെട്ടിവീഴ്ത്തുമെന്നാണ് മഞ്ജു ചോദിച്ചത്. കൊലപാതകത്തില്‍ ഉദുമ എംഎല്‍എകെ കുഞ്ഞിരാമന് പങ്കുണ്ടെന്നായിരുന്നു ശരത് ലാലിന്റെ അച്ഛന്‍ പറഞ്ഞത്. കൊലപാതകം കുഞ്ഞിരാമനും സിപിഐഎം നേതൃത്വവും അറിയാതെ നടക്കില്ലെന്നും ആസൂത്രണം നടത്തിയത് പീതാംബരനാണെന്നുമായിരുന്നു സത്യനാരായണന്‍ വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here