ലോട്ടറിക്ക് ഒരു നികുതി നിരക്ക് എന്ന ജിഎസ്ടി മന്ത്രിതല സമിതിയുടെ ശുപാർശയിൽ ഇന്ന് തീരുമാനമെടുക്കും

ലോട്ടറിക്ക് ഒരു നികുതി നിരക്ക് എന്ന ജിഎസ്ടി മന്ത്രിതല സമിതിയുടെ ശുപാർശയിൽ ഇന്ന് ഡൽഹയിൽ ചേരുന്ന കൌൺസിൽ യോഗം തീരുമാനമെടുക്കും. ലോട്ടറി നികുതി ഏകികരിച്ചാൽ കേരളത്തിന് കനത്ത തിരിച്ചടിയാകും. അനാരോഗ്യം മൂലം ധനമന്ത്രി തോമസ് ഐസക് യോഗത്തിൽ യോഗത്തിൽ പങ്കെടുക്കില്ല
മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുഗന്തിവാർ അധ്യക്ഷനായ സമിതിയാണ് ലോട്ടറി നികുതി ഏകീകരിക്കണമെന്ന ശുപാർശ ജി എസ് ടി കൌൺസിലിന് നൽകിയത്. നിലവിൽ സംസ്ഥാന ലോട്ടറികൾക്ക് 12 ശതമാനവും ഇതര സംസ്ഥാനത്ത് നിന്നുള്ള ലോട്ടറികൾക്ക് 28 ശതമാനവുമാണ് നികുതി നിരക്ക്. ഈ നിരക്ക് തുടരണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. ഏറ്റവും അവസാനം നടന്ന ജി എസ് ടി കൌൺസിലിലും കേരളമുൾപ്പടെ ബി ജെ പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
Read Also : ലോട്ടറി ഇനത്തിൽ സർക്കാരിന് ബംബർ; വിതരണം ചെയ്യാത്ത വകയിൽ സർക്കാരിന്റെ കൈയ്യിലുള്ളത് 664 കോടി രൂപ
നികുതി നിരക്ക് ഏകീകരിക്കുന്നത് സ്വകാര്യ ലോട്ടറി മാഫിയയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നാണ് കേരളത്തിൻറെ നിലപാട്. എന്നാൽ രണ്ട് നികുതി നിരക്കുകൾക്ക് പകരം പതിനെട്ട് അല്ലെങ്കിൽ ഇരുപത്തിയെട്ട് ശതമാനം എന്ന ഒറ്റ നിരക്കിലേക്ക് ലോട്ടറിയെ ഉൾപ്പെടുത്തണമെന്നാണ് സമിതിയുടെ ശുപാർശ.
Read Also : നിര്‍മ്മല്‍ ലോട്ടറിയിലൂടെ 60 ലക്ഷം മീനമ്പലം സ്വദേശിയായ കൂലിപ്പണിക്കാരന്
കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. സിമൻറിൻറെ നികുതി 28 ൽ നിന്ന് 18 ശതമാനമാക്കണമെന്ന നിർദേശവും ഫ്‌ലാറ്റുകളുടെ നികുതിയിലെ മാറ്റങ്ങൾക്കുള്ള നിർദേശവും ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here