വയനാട്ടില്‍ ചതുപ്പ് നിലം നികത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണം (ട്വന്റി ഫോര്‍ എക്‌സ്‌ക്ലൂസീവ്)

വയനാട് പനമരത്ത് ചതുപ്പ് നിലം നികത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണം. കഴിഞ്ഞ പ്രളയകാലത്ത് രണ്ടാള്‍പ്പൊക്കത്തിലധികം വെളളം കയറിയ ചതുപ്പിലാണ് ഇപ്പോള്‍ കോടികള്‍ ചിലവിട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് മുന്‍പ് ഒരു ശാസ്ത്രീയ പഠനവും നടത്തിയിട്ടില്ലെന്ന് വിവരാവകാശ ശേഖകള്‍ വ്യക്തമാക്കുന്നു. രണ്ടരകോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തുടങ്ങിയ പണി പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ തൂണുകള്‍ വാര്‍ത്തിട്ടുണ്ട്.
കെട്ടിത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനായി നല്‍കിയ അപേക്ഷയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് കൃത്യമായ മറുപടി നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. പ്രളയാനന്തരം ഏതെങ്കിലും തരത്തിലുള്ള ഭൂമി ശാസ്ത്രപരമായ പാരിസ്ഥിതിക പഠനങ്ങള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലത്ത് നടന്നിട്ടുണ്ടോ എന്നുള്ള വിവരാവകാശ ചോദ്യത്തിന് ‘ബാധകമല്ല’ എന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ബിള്‍ഡിംഗിന്റെ പ്ലാന്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും അധികൃതര്‍ തയ്യാറല്ല.
പ്രളയകാലത്ത് ഭൂനിരപ്പില്‍ നിന്ന് രണ്ടാള്‍പ്പൊക്കത്തില്‍ വെളളം കയറി മൂടിയ പ്രദേശമായിരുന്നു ഇത്. ഇവിടെയാണ് കോടികള്‍ ചിലവിട്ട് ചതുപ്പ് നിലം, മണ്ണിട്ട് നിരത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പോലീസ് സ്‌റ്റേഷനും നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. പനമരത്ത് മറ്റ് സ്ഥലം ലഭ്യമല്ലെന്ന വാദമുയര്‍ത്തിയാണ് പഞ്ചായത്തിന്റെ തന്നെ ഈ അനധികൃത നിര്‍മ്മാണം.സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here