ഒസാമ ബിന്‍ ലാദന്റെ മകന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി

അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത് അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഹംസ ബിന്‍ലാദന്റെ താവളത്തെപ്പറ്റി വിവരം നല്‍കുന്നവര്‍ക്കാണ് ഏഴ് കോടി രൂപയായിരുന്നു അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചത്.
ഹംസ ബിന്‍ലാദന്‍ ഭീകസംഘടനയുടെ നേതൃസ്ഥാനത്തേക്ക് വളര്‍ന്നു വരുന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ നടപടി. നിലവില്‍ ഹംസയുടെ താവളം എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം അമേരിക്കയ്ക്കില്ല. പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാന്‍, സിറിയ രാജ്യങ്ങളിലോ ആയിരിക്കാം ഇയാളെന്നാണ് അമേരിക്ക കരുതുന്നത്. ഇറാനില്‍ തങ്ങാനുള്ള സാധ്യതയും അമേരിക്ക തള്ളിക്കളയുന്നില്ല.
നേരത്തെ അമേരിക്കയ്‌ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി ഹംസ ബിന്‍ലാദന്‍ രംഗത്തെത്തിയിരുന്നു. പിതാവ് ഒസാമ ബിന്‍ലാദനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കുമെന്നുള്ള പ്രഖ്യാപനത്തോടെയായിരുന്നു വീഡിയോ. ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ അല്‍ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിനിടെ സിറിയയിലെ തീവ്രവാദികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഹംസയുടേതെന്ന് കരുതുന്ന വീഡിയോ രണ്ടു വര്‍ഷം മുമ്പ് പുറത്ത് വന്നിരുന്നു.
2011 ലാണ് അമേരിക്കയുടെ പ്രത്യേക ദൗത്യസംഘം പാക്കിസ്ഥാനിലെത്തി ഒസാമ ബിന്‍ലാദനെ വധിച്ചത്. അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ലാദനാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് ബിന്‍ലാദനെ അമേരിക്ക വകവരുത്തിയത്. ബിന്‍ലാദന്റെ മരണത്തിനു ശേഷം ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാന്‍ അനുവദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here