പ്രണയം നിരസിച്ചതിന് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയ നില ഗുരുതരമായി തുടരുന്നു

പ്രണയം നിരസിച്ചതിന് മുന്‍ സഹപാഠി പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ അജിന്‍ റെജി മാത്യു എന്ന യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷമാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കുമ്പനാട് സ്വദേശിയാണ് അജിന്‍.
റേഡിയോളജി വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. അക്രമം കണ്ട നാട്ടുകാര്‍ തന്നെ ഓടിക്കൂടിയാണ് വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അജിനേയും നാട്ടുകാര്‍ തന്നെയാണ് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് ആക്രമിച്ചതെന്നാണ് അജിന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അയിരൂരില്‍ ഇരുവരും പ്ലസ്ടുവിന് സഹപാഠികളായിരുന്നു.
അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ടിവി രവി വ്യക്തമാക്കി. കത്തികൊണ്ട് വയറിന് ഏറ്റ പരിക്കും ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചിലങ്ക ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. തീ ആളിക്കത്തിയത് കണ്ടപ്പോഴേക്ക് നാട്ടുകാര്‍ ഓടിക്കൂടി. രണ്ട് ബക്കറ്റ് വെള്ളം ഒഴിച്ച് തീ കെടുത്തിയപ്പോഴേക്കും പെണ്‍കുട്ടി പുറകോട്ട് മറിഞ്ഞ് വീണു. അപ്പോഴെല്ലാം അവിടെ അക്ഷോഭ്യനായി നില്‍ക്കുകയായിരുന്നു അജിന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here