വെസ്റ്റ് നൈല്‍ വൈറസ് ബാധ; പ്രത്യേക മെഡിക്കല്‍ സംഘം മലപ്പുറത്ത് സന്ദര്‍ശനം നടത്തി
മലപ്പുറത്ത് 6 വയസുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായ സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.വെസ്റ്റ് നൈല്‍ വൈറസ് ബാധയുമായി കഴിഞ്ഞ ദിവസം മലപ്പുറം എ ആര്‍ നഗര്‍ സ്വദേശിയായ ഏഴു വയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വൈറസ് ബാധിച്ച ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പ്രധാനമായും പടരുന്നത്. മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലെന്നതാണ് നിലവില്‍ നേരിടുന്ന വെല്ലുവിളി. വെസ്റ്റ് നൈല്‍ വൈറസ് അത്ര അപകടകാരിയല്ലെങ്കിലും രോഗം മുഴുവനായും വിട്ടുമാറാന്‍ മാസങ്ങളോളം സമയം വേണ്ടിവരും. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
എന്നാല്‍ രോഗബാധയുണ്ടാകുന്നവര്‍ക്ക് പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയവയും ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. വളരെ ചെറിയ ശതമാനം ആളുകളില്‍ മാത്രം വൈറസ് ബാധ ഗുരുതരമായ മസ്തിഷ്‌ക വീക്കത്തിനും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here