വടകരയില്‍ പി ജയരാജന്റെ പരാജയം പ്രധാന ലക്ഷ്യം; അടവുനയം സ്വീകരിക്കുമെന്ന് ആര്‍എംപി
വടകര ലോക്‌സഭാ മണ്ഡലത്തില്‍ അടവുനയം സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് ആര്‍എംപി. ശക്തികേന്ദ്രമായ വടകരയ്ക്ക് പുറമേ ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ മണ്ഡലങ്ങളിലും ആര്‍എംപി സ്ഥാനാര്‍ഥി മത്സരിക്കും.
വടകരയില്‍ പി ജയരാജന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ ഇറക്കി ഇടതുമുന്നണിയെ നേരിടാന്‍ തന്നെയാണ് ആര്‍എംപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കോഴിക്കോട് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. പി ജയരാജനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.
വടകരയ്ക്ക് പുറമേ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ആര്‍എംപി മത്സരിക്കും. എന്നാല്‍ ആര്‍എംപിക്കു സമ്മതനായ പൊതുസ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്തിയാല്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനും സാധ്യത ഉണ്ട്. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here