പൂന്തുറയിൽ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ചയാളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞ് മോചിപ്പിച്ചു
തിരുവന്തപുരത്തു പൂന്തുറയിൽ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ചയാളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞ് മോചിപ്പിച്ചു. പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശൈലേന്ദ്ര പ്രസാദിനെയാണ് ബൈക്കിലെത്തിയ പ്രവീൺ എന്നയാൾ ഇടിച്ചിട്ടത്. പ്രാദേശിക സി.പി.എം ഡി വൈ എഫ് ഐ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു പ്രതിയായ പ്രവീണിനെ മോചിപ്പിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മോചിപ്പിക്കുന്ന ദ്യശ്യങ്ങൾ ട്വന്റി ഫോറിനു ലഭിച്ചു.
ഇന്നലെ രാത്രി ഒൻപതു മണിയോടെ പൂന്തുറ പരുത്തിക്കുഴിയിൽ വാഹനപരിശോധന നടത്തുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ഗ്രേഡ് എസ്.ഐ ശൈലേന്ദ്ര പ്രസാദിനെ ഇടിച്ചിട്ടു. നിലത്തേക്ക് തെറിച്ചു വീണ ശൈലേന്ദ്ര പ്രസാദിന്റെ കൈ കാലുകൾക്കു ചതവ് പറ്റി. തുടർന്ന് ബൈക്കോടിച്ച പ്രവീണിനെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ പിൻസീറ്റിലുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു. പരിശോധനയിൽ പ്രവീണിന് ലൈസൻസില്ലെന്നു പോലീസ് കണ്ടെത്തി. രാത്രിയോടെ സ്റ്റേഷനിലെത്തിയ പ്രാദേശിക സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു പ്രതിയെ മോചിപ്പിച്ചെന്നാണ് പരാതി.
Read Also : പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
ഓപ്പറേഷൻ ബോൾട്ടിന്റെ പശ്ചാത്തലത്തിൽ തിരുവന്തപുരത്തു പോലീസ് പരിശോധന കർശനമാക്കിയിരുന്നു. പോലീസിനെ ആക്രമിച്ചതിനും, കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുക്കേണ്ട സാഹചര്യത്തിലാണ് രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചത്. ഉന്നത പോലീസുകാരുടെ ഇടപെടൽ സംഭവത്തിൽ ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപവും ശക്തമാണ്. എന്നാൽ സംഭവത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് ഡി.വൈ.എഫ്.ഐ യുടെ വിശദീകരണം. സംഭവത്തെക്കുറിച്ചു വിശദമായി പരിശോധിക്കുമെന്നു സിറ്റി പോലീസ് കംമീഷണർ സജ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here