‘ഇപ്പോഴും മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഇന്ദ്രജിത്ത്’ : പൃഥ്വിരാജ്
ഇന്ദ്രജിത്ത് എന്ന നടനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് താരത്തിന്റെ അനിയനും നടനും സംവിധായകനുമായ പൃഥ്വിരാജ്. ക്യാമറയ്ക്ക് മുന്നിൽ ചേട്ടൻ നിൽക്കുമ്പോൾ സംവിധായകനായി അനിയൻ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നു, ഈ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൃഥ്വിയുടെ പ്രതികരണം. ദുബായിലെ ഫഌവേഴ്‌സ് എഫ്എം ആർജെ മേഘയുടേതായിരുന്നു ചോദ്യം.
‘ഇന്ദ്രജിത്ത് എന്ന നടനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല. ചേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ലൂസിഫറിലേത്. ഈ ചിത്രം കാണുന്നവർക്ക് മനസ്സിലാവും അത്ര എളുപ്പം കൈകാര്യം ചെയ്യാവുന്ന കഥാപാത്രമല്ല ചേട്ടന്റേത്. എന്നാൽ വളരെ മികച്ച പ്രകടനമാണ് ചേട്ടൻ ക്യാമറയ്ക്ക് മുന്നിൽ കാഴ്ച്ചവെച്ചത്. ഒരിക്കലെങ്കിലും ‘എന്താണ് ഈ കാണിക്കുന്നത്’ എന്ന് അമർഷത്തോടെ പറയണമെന്ന് ഞാൻ ആശിച്ചിട്ടുണ്ട്. പക്ഷേ എന്നെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ചേട്ടന്റെ പ്രകടനം.’-പൃഥ്വിരാജ് പറയുന്നു.
ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ, മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രായമായ ബന്ധപ്പെട്ട രസകരമായ കമന്റിനും പൃഥ്വി മറുപടി നൽകി. ‘ ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് കലാവേദിയുടെ പരിപാടിയിൽ രാജുവേട്ടൻ അതിഥിയായി വന്നിരുന്നു. അന്ന് രാജുവേട്ടനാണ് ഒന്നാം സമ്മാനം എനിക്ക് തന്നത്. സമ്മാനം തന്നതിനു ശേഷം ആരാകാനാണ് ആഗ്രഹമെന്ന് രാജുവേട്ടൻ എന്നോട് ചോദിച്ചു. രാജുവേട്ടൻ ആ സമയത്ത് നക്ഷത്രക്കണ്ണുള്ള രാജകുമാരനിൽ മാത്രമാണ് അഭിനയിച്ചത്. ആ സ്റ്റേജിൽവച്ച് ഞാൻ പറഞ്ഞു, എനിക്ക് ലാലേട്ടന്റെ നായികയാകണമെന്ന്. ആ സമയം രാജുവേട്ടന്റെ മുഖം ഒന്നു ചുളിഞ്ഞിട്ടുണ്ടായിരുന്നു. ചെറുപ്പമായതുകൊണ്ട് അന്ന് രാജുവേട്ടന് എന്താണ് തോന്നിയതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല.’ മേഘ പറഞ്ഞു.
‘കുഞ്ഞുനാളിൽ കുട്ടി, ലാലേട്ടന്റെ നായികയാകണമെന്നു പറഞ്ഞപ്പോൾ എന്റെ മുഖം ചുളിഞ്ഞിട്ടുണ്ടാകും. അന്ന് ഞാനത്ര അനുഭവസമ്പത്തുള്ള നടനല്ലാത്തതുകൊണ്ട് എന്റെ മുഖം ചുളിഞ്ഞത് മറച്ചുപിടിക്കാൻ പറ്റിയില്ല. ഇപ്പോൾ, ഈ കഥ പറഞ്ഞപ്പോളും എന്റെ മുഖം ചുളിഞ്ഞു. പക്ഷേ ഞാനത് മറച്ചുപിടിച്ചു. കാരണം രണ്ടാം ക്ലാസിൽവച്ച് ഞാൻ സമ്മാനം തന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ പ്രായം….(പൃഥ്വി ചിരിക്കുന്നു). മറ്റൊരു സംഭവം കൂടി ഓർക്കുന്നു. അമർ അക്ബർ അന്തോണിയിൽ നമിത പ്രമോദ് വന്നപ്പോൾ, മൂന്നാം ക്ലാസ് മുതൽ ഞാൻ ചേട്ടന്റെ ഫാൻ ആണെന്ന് പറഞ്ഞിരുന്നു. അന്ന് എന്റെ മുഖം ചുളിഞ്ഞപ്പോഴും ഞാൻ മറച്ചുപിടിച്ചു. ഇന്നും അങ്ങനെതന്നെ സംഭവിച്ചു.’ പൃഥി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here