നടി ആക്രമിക്കപ്പെട്ട കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹർജി നൽകി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ നൽകിയത്. അപ്പീലിൽ തീരുമാനം വരും വരെ വിചാരണ നിർത്തി വയ്ക്കണമെന്നാണ് അപ്പീലിൽ ആവശ്യം.
ഏപ്രില്‍ 5ന് കേസില്‍ വിചാരണ കോടതി പ്രാഥമിക വാദം കേള്‍ക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് ഹൈക്കോടതിയില്‍ എത്തിയത്. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും അന്ന് കോടതിയില്‍ നിന്നുണ്ടായി.
Read Also : നടിയെ ആക്രമിച്ച കേസ്; വാദം കേൾക്കൽ ഏപ്രിൽ അഞ്ചിലേക്ക് മാറ്റി
ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഫെബ്രുവരി 19ന് നടിയെ ആക്രമിക്കാൻ ഉപയോഗിച്ച വാൻ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സുനിൽകുമാറിനേയും വിജീഷിനേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി. കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കൽസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ പൊലീസ് ക്ലബിൽവെച്ച് ദിലീപിനെ വൈകിട്ട് ആറരയോടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here