തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഏഴു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമെന്നാവര്‍ത്തിച്ച് ഡോക്ടര്‍മാര്‍. ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ ട്യൂബ് വഴി കൊടുത്തു തുടങ്ങിയെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റമില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമാണ് ഇപ്പോഴും കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നത്.
കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴു വയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ആശുപത്രി അധികൃതര്‍. കുട്ടിയുടെ ശരീരരമാസകലം മുറി വേറ്റതിന്റെ പാടുകളുണ്ട്. ഇവ പലപ്പോഴായി സംഭവിച്ചതാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സ പൂര്‍ണ്ണമായും തുടരാനാണ് തീരുമാനം.
അതേസമയം കുട്ടികളുടെ അച്ഛന്‍ ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതന്വേഷിക്കണമെന്നും ആവശ്യപെട്ട് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം മേയിലാണ് ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. ഇപ്പോള്‍ മകന്റെ കുട്ടികളെ അപായപെടുത്താന്‍ ശ്രമിക്കുന്നതിനാല്‍ പ്രതി അരുണ്‍ ആനന്ദിന് മകന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, അരുണ്‍ ആനന്ദിനെ ഇടുക്കി കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here