യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കൊല്ലം കരുനാഗപ്പള്ളിയിൽ യുവതിയെ ഭർത്യഗൃഹത്തിൽ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തിൽ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻ കുമാർ ആവശ്യപ്പെട്ടു.യുവതിയുടെ വീട്ടുകാരിൽ നിന്നും സ്ത്രീധന തുക കിട്ടാൻ വേണ്ടി യുവതിയെ പട്ടിണിക്കിട്ടെന്നും ദുർമന്ത്രവാദം നടത്തിയെന്നും റിപ്പോർട്ടുകൾ ഉള്ളതായി കമ്മീഷൻ ഉത്തരവിൽ പറയുന്നു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ഏപ്രിൽ 26 ന് കൊട്ടാരക്കര നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തുളസീധരൻ-വിജയലക്ഷ്മി ദമ്പതിമാരുടെ മകൾ തുഷാര (27) യാണ് മാർച്ച് 21 ന് മരണപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. മരിക്കുമ്പോൾ അസ്ഥികൂടം പോലെയായിരുന്ന യുവതിക്ക് 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം. കേസിൽ തുഷാരയുടെ ഭർത്താവ് ചന്തുലാൽ, ഇയാളുടെ അമ്മ ഗീത ലാൽ (55) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here