ബിഷപ്പിനെതിരായ കുറ്റപത്രം; കന്യാസ്ത്രീകൾ സമരത്തിൽ നിന്ന് പിന്മാറുന്നു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കൽ വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നേരത്തെ പ്രഖ്യാപിച്ചിരുന്ന സമരപരിപാടികളിൽ നിന്ന് പിൻമാറുന്നു. ചൊവ്വാഴ്ച കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ ഡിജിപി അനുമതി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ആക്ഷൻ കൗൺസിലിന്റെ യോഗം ഇന്ന് രാവിലെ കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ഇന്ന് വൈകീട്ട് ആക്ഷൻ കൗൺസിൽ കൊച്ചിയിൽ നിശ്ചയിച്ചിരുന്ന സമരപ്രഖ്യാപന കൺവെൻഷൻ അടക്കം ഉപേക്ഷിക്കുമെന്നാണ് വിവരം.
Read Also; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കാൻ ഇന്നലെയാണ് പോലീസ് തീരുമാനമെടുത്തത്. കേസ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ പോലീസിൽ തീരുമാനമായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 21 നാണ് കോട്ടയം എസ്പി ക്ക് ലഭിച്ച പരാതിയിന്മേൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ നടത്തിയ സമരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
Read Also; ബിഷപ്പിനെതിരായ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ
റിമാൻഡ് ഉൾപ്പെടെ 25 ദിവസം ജയിൽവാസം അനുഭവിച്ച ഫ്രാങ്കോ ഒക്ടോബർ 16ന് ജാമ്യത്തിലിറങ്ങി. അറസ്റ്റിനുശേഷം ഏഴ് മാസം പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. കുറ്റപത്രം വൈകുന്നതിനെതിരെ കോട്ടയം എസ്.പിക്ക് നൽകിയ പരാതിയും അവഗണിച്ചതോടെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് നടപടികൾ പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പോലീസ് തലപ്പത്ത് തീരുമാനമായത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി നാളുകൾ കഴിഞ്ഞാണ് കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. പിന്നെയും മാസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം ഇപ്പോൾ കോടതിയിൽ സമർപ്പിക്കാനൊരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here