മാവോയിസ്റ്റ് ഭീഷണി; കൂടുതൽ സുരക്ഷയാവശ്യപ്പെട്ട് തുഷാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
വയനാട്ടിൽ തനിക്കെതിരെ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. മാവോയിസ്റ്റുകൾ തന്നെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് മുന്നറിയിപ്പുണ്ടെന്നും തന്റെ ജീവന് സുരക്ഷ ഏർപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ് വയനാടെന്നും ഈ സാഹചര്യത്തിൽ തന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വോട്ടർമാർക്ക് സ്വതന്ത്രമായും സുരക്ഷിതമായും വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കണമെന്നും തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also; വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായി നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചരണ സ്ഥലത്ത് ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീറിനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദേശം നൽകുകയും ചെയ്തിരുന്നു. ഇരുവർക്കും ഉടനെ പേഴ്സണൽ ഗൺമാൻമാരെ നിയമിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
വനാതിർത്തിയിൽ രാഷ്ട്രീയപാർട്ടികൾ പ്രചാരണം നടത്തുമ്പോൾ കൂടുതൽ സുരക്ഷ നൽകണമെന്ന് പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ജില്ലയിൽ സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ പലയിടത്തും പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. ഇതേ തുടർന്ന് മാവോയിസ്റ്റ് മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി വരുകയായിരുന്നു. ഇതിനിടയിലാണ് സ്ഥാനാർത്ഥികളെ മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here