ഡോ. ഡി ബാബുപോൾ ഇനി ഓർമ്മകളിൽ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
എഴുത്തുകാരനും പ്രഭാഷകനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ഡി ബാബുപോളിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കാർമികത്വത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. രാവിലെ പെരുമ്പാവൂരിന് സമീപം കുറുപ്പുംപടിയിലെത്തിച്ച ഭൗതിക ശരീരത്തിൽ കലാ,സാംസ്‌കാരിക,സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും നാട്ടുകാരും അന്ത്യാഞ്ജലികൾ അർപ്പിച്ചു.
Read Also; വഴുതിപോയ ഗവര്‍ണര്‍ പദവി; കുലുങ്ങാതെ ബാബുപോള്‍
ബാബു പോളിന്റെ പിതാവ് പി.എ.പൗലോസ് കോർ എപ്പിസ്‌കോപ്പയുടെ മാതൃഭവനത്തിലായിരുന്നു പൊതുദർശനം.ഭരണകർത്താവ്, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സിലിടം നേടിയ ബാബുപോൾ ഹൃദ്രോഗത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്നും വിരമിച്ച ഡോ. ഡി ബാബുപോൾ തദ്ദേശസ്വയം ഭരണവകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here