ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
നീലേശ്വരം സ്‌കൂളിലെ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകർ പി കെ ഫൈസലിന്റെയും മുൻകൂർ ജാമ്യപേക്ഷയാണ് മാറ്റിവെച്ചത്. രേഖ തിരുത്തൽ, ആൾമാറാട്ടം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.
മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോൾ പൊലീസ് റിപ്പോർട്ട് കോടതിയിൽ എത്തിയിരുന്നില്ല. തുടർന്ന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേ തുടർന്നാന് രണ്ടും മൂന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഈ മാസം 23 ലേക്ക് മാറ്റിയത്. അന്നേ ദിവസം പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.
ഒളിവിൽ ഉള്ള മൂന്ന് പ്രതികൾക്കായ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഉന്നത ഉദ്യേഗസ്ഥരുടെ അനുമതി ലഭിച്ചാൽ ഉടൻ സർക്കുലർ പുറത്തിറക്കും. ഒളിവിൽ ഉള്ള ഒന്നാം പ്രതി സ്‌കൂൾ പ്രിൻസിപ്പൽ കെ റസിയ ഇതുവരെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here