ഉത്തപ്പ വരുന്നു; അടുത്ത സീസണിൽ കേരളത്തിനായി പാഡണിയും

റോബിൻ ഉത്തപ്പ ഇനി കേരളത്തിനു വേണ്ടി കളിക്കും. ഇതു സംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) ഉത്തപ്പയും തമ്മിൽ ധാരണയിലെത്തി. കഴിഞ്ഞ സീസണിൽ കളിച്ച സൗരാഷ്ട്രയിൽനിന്ന് നിരാക്ഷേപപത്രം (എൻ.ഒ.സി) ലഭിച്ചാൽ ഉത്തപ്പ കേരള ടീമിൻ്റെ ഭാഗമാവും.
കഴിഞ്ഞ സീസണുകളിൽ കേരളത്തിനു വേണ്ടി ഓപ്പൺ ചെയ്ത തമിഴ്നാട് സ്വദേശി അരുൺ കാർത്തിക്കിനെ ഒഴിവാക്കിയാണ് ഉത്തപ്പയെ ടീമിലെത്തിക്കുന്നത്. പ്രതിഫലത്തിൻ്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. സമ്മര്‍ദഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നനായ താരത്തിനായുള്ള അന്വേഷണത്തിലായിരുന്നു കേരളമെന്നും ഉത്തപ്പ ടീമിലെത്തുന്നത് ടീമിൻ്റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുമെന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പറഞ്ഞു.
മുൻ ഹോക്കി അമ്പയറായ കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്ലിൻ്റെയും മകനാണ് ഈ 33കാരൻ. ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളത്തിലിറങ്ങിയ താരം 12 മത്സരങ്ങളില്‍നിന്ന് 31.33 ശരാശരിയില്‍ 282 റണ്‍സെടുത്തിരുന്നു. ഇന്ത്യക്കായി 46 ഏകദിനങ്ങളും 13 ട്വൻറി 20 മത്സരങ്ങളും കളിച്ചിട്ടുള്ള ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിൽ 136 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 21 സെഞ്ച്വറിയും 51 അർധ സെഞ്ച്വറിയും ഉൾപ്പെടെ 9,118 റൺസ് അടിച്ചിട്ടുണ്ട്. കര്‍ണാടകക്കുവേണ്ടി 15 വര്‍ഷത്തോളം കളിച്ച ഉത്തപ്പ, 2017-18 സീസണ് മുതല്‍ സൗരാഷ്ട്രയുടെ താരമാണ്.
കഴിഞ്ഞ മൂന്ന് സീസണിലും കേരളത്തിൻ്റെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ച മധ്യപ്രദേശ് ഓൾറൗണ്ടർ ജലജ് സക്സേനയുമായി കരാർ പുതുക്കുന്നതുസംബന്ധിച്ച് ചർച്ച തുടരുകയാണ്. നിലവിൽ ജലജിന് കെ.സി.എ നൽകുന്ന വാർഷിക പ്രതിഫലം 26 ലക്ഷം രൂപയാണ്. എന്നാൽ, അടുത്ത സീസൺ മുതൽ വാർഷിക പ്രതിഫലം 30 ലക്ഷമായി ഉയർത്തിത്തരണമെന്നാണ് ജലജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ചില നിബന്ധനകൾ കെ.സി.എയും ജലജിന് മുന്നിൽ വെച്ചിട്ടുണ്ട്. ഡേവ് വാട്മോർ തന്നെയാണ് അടുത്ത സീസണിലും പരിശീലകൻ. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി സെമി ഫൈനലിലെത്തി കേരളം ചരിത്രം കുറിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here