വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്താനുള്ള തന്ത്രങ്ങളാണ് എക്‌സിറ്റ് പോൾ ഫലങ്ങളെന്ന് മമത
വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്താനുള്ള തന്ത്രങ്ങളാണ് ബിജെപിക്ക് അനുകൂലമായി പുറത്തു വന്നിരിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എക്‌സിറ്റ് പോളുകൾ വെറും ഊഹങ്ങൾ മാത്രമാണ്. താൻ ഇതൊന്നും വിശ്വസിക്കുന്നില്ല. തിരിമറികൾ നടത്താനുള്ള ഒരു തന്ത്രം മാത്രമാണിത്. ഇതിനെതിരെ ശക്തമായി അണിനിരക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും മുന്നോട്ടു വരണമെന്നും മമത ബാനർജി വ്യക്തമാക്കി.
Read Also; വീണ്ടും മോദി ഭരണമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകും
രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്ന് ഇന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. പശ്ചിമബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നുമായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. ബംഗാളിൽ എൻഡിഎയ്ക്ക് ഇന്ത്യ ടുഡേ 23 സീറ്റു വരെയും എബിപി ന്യൂസ് 24 സീറ്റ് വരെയും ടൈംസ് നൗ 11 സീറ്റ് വരെയും കിട്ടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
എബിപിയുടെയും ഇന്ത്യ ടുഡെയുടെയും സർവേകളിൽ സീറ്റുകളുടെ കാര്യത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പമോ അതിലും കൂടുതലോ സീറ്റുകൾ ബിജെപി നേടുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ രണ്ട് സീറ്റുകളിൽ മാത്രമായിരുന്നു ബിജെപിയുടെ ജയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here