വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി നസീറിനു നേരെയുണ്ടായ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പി.ജയരാജൻ

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനു നേരെയുണ്ടായ വധശ്രമത്തിൽ സിപിഎമ്മിനു നേരെ ആരോപണമുയരുന്ന സാഹചര്യത്തിൽ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി.ജയരാജൻ ആശുപത്രിയിലെത്തി നസീറിനെ സന്ദർശിച്ചു. നസീറിന്റെ മുറിയിലെത്തി അരമണിക്കൂറോളം നേരം ചിലവഴിച്ചാണ് ജയരാജൻ മടങ്ങിയത്. സിപിഎം പ്രവർത്തകർ തന്നെ അക്രമിച്ചെന്ന് മൊഴി നൽകിയിട്ടില്ലെന്ന് നസീർ പറഞ്ഞതായി പി.ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
അക്രമത്തിൽ സിപിഎമ്മിന് ഒരു പങ്കുമില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് സിപിഎമ്മും ആവശ്യപ്പെടുന്നത്. ചിലർ ഈ അക്രമത്തിൽ സിപിഎമ്മിനെ പ്രതി ചേർക്കാൻ ശ്രമിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. നസീറിനെ പാർട്ടി പുറത്താക്കിയിട്ടില്ല. നസീർ അംഗത്വം പുതുക്കാതിരുന്നതാണ്. നസീറുമായി താൻ ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും പി.ജയരാജൻ വ്യക്തമാക്കി.
Read Also; വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ സിപിഎം നേതാവിന് വെട്ടേറ്റു
മുൻ സിപിഎം നേതാവും ഇത്തവണ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സിഒടി നസീറിനുനേരെ രണ്ട് ദിവസം മുമ്പാണ് തലശ്ശേരിയിൽ വെച്ച് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും വയറിലും വെട്ടേറ്റ നസീർ ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here