സിറോ മലബാര്‍ സഭ വ്യാജരേഖാ കേസ്; മൂന്നാം പ്രതി ആദിത്യയെ നാളെ ഉച്ചയ്ക്ക് 12 മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
സിറോ മലബാര്‍ സഭ വ്യാജരേഖാക്കേസിലെ മൂന്നാം പ്രതി ആദിത്യയെ നാളെ ഉച്ചയ്ക്ക് 12 മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് കസ്റ്റഡിയില്‍ പ്രതിക്ക് വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആദിത്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. 3 ദിവസത്തെ കസ്റ്റഡി ആവശ്യം കോടതി അനുവദിച്ചില്ല. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി കാലാവധി. കാക്കനാട് ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സിറോ മലബാര്‍ സഭാ വ്യാജരേഖാക്കേസില്‍ അറസ്റ്റിലായ ആദിത്യയെ 3 ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു പൊലീസ് ആവശ്യം. വൈദികരുടെ നിര്‍ദേശപ്രകാരം ആദിത്യയാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖകള്‍ നിര്‍മിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. തുടര്‍ന്ന് ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിനും, ഫാ.ടോണി കല്ലൂക്കാരനും ഈ മെയില്‍ വഴി അയച്ചു നല്‍കിയെന്നും കണ്ടെത്തിയിരുന്നു.
പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റന്ന രഹസ്യമൊഴി നല്‍കിയതിനാല്‍ ഭീഷണിയുണ്ടെന്ന് ആദിത്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. വൈദ്യസഹായവും ഉറപ്പാക്കണം. അതേ സമയം കേസിലെ നാലാം പ്രതി മുരിങ്ങുര്‍ സാന്‍ജോ നഗര്‍ പള്ളി വികാരി ടോണി കല്ലൂക്കാരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ എണാകുളം ജില്ലാ കോടതി നാളെ പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here