Advertisement

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; നിർണ്ണായക വെളിപ്പെടുത്തലുമായി കോതമംഗലം സ്വദേശി

June 1, 2019
Google News 1 minute Read

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുമായി കോതമംഗലം സ്വദേശി രംഗത്തെത്തി. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഏകദേശം പത്ത് മിനിട്ടിനുള്ളിൽ അതുവഴി കടന്ന പോയ കോതമംഗലം സ്വദേശി സോബി ജോർജാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

അപകടം നടന്ന സമയത്ത് തിരുനൽവേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയിൽ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ ബൈക്കിൽ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി പറയുന്നു. അപകടം പറ്റിയ ആരുടേയെങ്കിലും സ്വന്തക്കാരെന്ന് കരുതി സഹായത്തിന് ചെന്നങ്കിലും അവർ നിരസിക്കുകയും ചെയ്തതായി സോബി പറയുന്നു.

Read more:അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറല്ലെന്ന് ഭാര്യ; ബാലഭാസ്‌കറാണെന്ന് കാർ ഓടിച്ചതെന്ന് ഡ്രൈവർ

കഴക്കൂട്ടത്ത് എത്തിയപ്പോഴാണ് വാഹനാപകടത്തിൽ പരിക്കേറ്റത് ബാലഭാസ്‌കർ ആണെന്ന വിവരം സോബി ജോർജ് അറിയുന്നത്. ദിവസങ്ങൾ കഴിഞ്ഞ് മരണത്തിലെ ദുരൂഹത പലരും പറഞ്ഞു. ഇതേ തുടർന്നാണ് സോബി തനിക്കുണ്ടായ സംശയം സുഹൃത്തും, ഗായകനുമായ മധു ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് അറിയിച്ചത്. ബാലഭാസക്കറിന്റെ മാനേജർ പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ മധു ബാലകൃഷ്ണൻ പറയുകയും ചെയ്തു. പ്രകാശ് തമ്പിയെ വിളിച്ച് സോബികാര്യങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. അൽപ്പസമയം കഴിഞ്ഞ് തിരിച്ച് വിളിച്ച പ്രകാശ് തമ്പി വേറെ ആരോടെങ്കിലും കാര്യങ്ങൾ പറഞ്ഞോ എന്നും തിരിച്ച് ചോദിച്ചതായും സോബി പറഞ്ഞു.

Read more:‘സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ബാലഭാസ്‌കറിന്റെ മാനേജർമാരായിരുന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധം’: ലക്ഷ്മി ബാലഭാസ്‌ക്കർ

ബാലഭാസ്‌ക്കറിന്റെ മുൻ മാനേജറായ പ്രകാശ് തമ്പിയെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയർന്നത്. ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവർ ബാലഭാസ്‌ക്കറിന്റെ മാനേജർമാരായിരുന്നവെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമെന്ന് വ്യക്തമാക്കി ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി നേരത്തേ രംഗത്തെത്തിയിരുന്നു. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ അവർ നടത്തിയിരുന്നുവെന്നും അതിനുള്ള പ്രതിഫലവും നൽകിയിരുന്നുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും അവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. അതേസമയം, പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ കെ സി ഉണ്ണി പറയുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here