‘ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നു; പിന്നിൽ കെ സുധാകരനും സതീശൻ പാച്ചേനിയും’: എ പി അബ്ദുള്ളക്കുട്ടി
കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നതായി എ പി അബ്ദുള്ളക്കുട്ടി. ഇതിന് പിന്നിൽ കെ സുധാകരനും സതീശൻ പാച്ചേനിയുമാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണ്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. പാർട്ടിയിൽ പുറത്തായാലും രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ട്വന്റിഫോറിന്റെ 360യിൽ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള മനോഭാവത്തിൽ മാറ്റമില്ല. മോദിയെ എല്ലാവരും അവഗണിച്ചപ്പോഴാണ് താൻ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചത്. അബ്ദുള്ളക്കുട്ടി എന്ന് പേരുള്ള താൻ മോദിയെ പ്രശംസിച്ചതായിരിക്കാം ഇത്രയും വിവാദങ്ങൾക്ക് ഇടയാക്കിയത്. പക്ഷേ മോദി ശരിയാണെന്ന് അദ്ദേഹം അഞ്ച് കൊല്ലം ഭരിച്ച് അത് തെളിയിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളത്തിലെ നേതൃത്വത്തിന് ബിജെപി പേടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിൽ സീറ്റു വാങ്ങിയവരുണ്ട്. ഒരാൾ ജയിച്ചത് നേതൃത്വത്തെ ബിജെപിയുടെ പേരിൽ ഭീഷണിപ്പെടുത്തിയാണെന്നും തുറന്നുപറയാൻ ഒരുപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here