പരപ്പനങ്ങാടിയിൽ കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി; വലിയതുറയിൽ കടലാക്രമണം രൂക്ഷം
മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിൽ കടലിൽ ഇറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. കലന്തത്തിന്റെ പുരക്കൽ സലാമിന്റെ മകൻ മുസമ്മിലിനെയാണ് കാണാതായത്. പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. കടൽ പ്രക്ഷുബ്ധമായത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് ഇവിടെ തിരയിൽപ്പെട്ടത്. ഇവരിൽ രണ്ടുപേരെ നാട്ടുകാർ രക്ഷിച്ചു.
അതേ സമയം കാണാതായ യുവാവിനായി തിരച്ചിൽ നടത്താൻ അധികൃതർ വേണ്ട സഹായം നൽകിയില്ലെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ആനങ്ങാടി ജങ്ഷനിലാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. ഇതോടെ കോഴിക്കോട്ടേക്കും ചാലിയത്തേക്കും പോകുന്ന വാഹനങ്ങനങ്ങളെല്ലാം ഏറെ നേരം റോഡിൽ കുടുങ്ങി.
കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. 17 വീടുകൾ ഭാഗികമായി തകർന്നു. കൊച്ചു തോപ്പ് ഭാഗത്ത് 9 വീടുകളും വലിയതുറയിൽ 8 വീടുകളുമാണ് തകർന്നത്. സമീപപ്രദേശത്തെ കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. അതേ സമയം ദുരിതാശ്വാസ ക്യാമ്പുകളിൽ ഇത്രയധികം കുടുംബങ്ങളെ ഉൾക്കൊള്ളാൻ സ്ഥലമില്ലെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.
Read Also; തിരമാലയിൽ അകപ്പെട്ട കാറിൽ നിന്നും ഇറങ്ങിയോടി യാത്രക്കാരൻ; വീഡിയോ
കടൽക്ഷോഭത്തെ തുടർന്ന് തൃശൂർ ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 419 പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്.എറിയാട് കെ.വി.എച്ച്.എസ്. ക്യാമ്പിൽ 413 പേരെയും കാര സെന്റ് അൽബാന സ്‌കൂളിലെ ക്യാമ്പിൽ 14 പേരെയുമാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here