ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ കന്യാസ്ത്രീകൾ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ലൈംഗിക പീഡന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. വിചാരണ ആരംഭിക്കാനിരിക്കെ ഡിവൈഎസ്പിയെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണമുയർന്നു. കേസിൽ മേൽനോട്ടം വഹിച്ച കോട്ടയം ജില്ലാ പാലീസ് മേധാവി ഹരിശങ്കറിനെയും സ്ഥലം മാറ്റിയിരുന്നു.
സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും പ്രതിഭാഗം നടത്തിയ നീക്കങ്ങൾ മുമ്പ് പുറത്തു വന്നിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതാണ്. വിചാരണ ആരംഭിക്കാനിരിക്കെ രഹസ്യ മൊഴി നൽകിയ സാക്ഷികൾക്ക് നേരെ വീണ്ടും ഭീഷണികൾ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് കന്യാസ്ത്രീകൾ. ഇതിനിടെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ഇടുക്കി ജില്ലയിലെ വിജിലൻസ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയത്. നിർണായക ഘട്ടത്തിലെ സ്ഥലംമാറ്റം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കന്യാസ്ത്രീകളുടെ പരാതി.
കേസിൽ മേൽനോട്ടം വഹിച്ചിരുന്ന കോട്ടയം എസ് പി ഹരിശങ്കറിനെയും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വിചാരണ അവസാനിക്കുന്നതു വരെ ഡിവൈഎസ്പിയെ വൈക്കത്ത് തുടരാൻ അനുവദിക്കണമെന്നാണ് കന്യാസ്ത്രീകളുടെ ആവശ്യം. കേസ് ദുർബലപ്പെടുത്തുന്നതിനായാണ് സ്ഥലം മാറ്റമെന്ന് സേവ് ഔർ സിസ്റ്റേഴ്‌സ് ഭാരവാഹികളും ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here