കാർട്ടൂൺ വിവാദം; ലളിതകലാ അക്കാദമിയിലെ വിഷയത്തിൽ ഇടപെടാൻ മന്ത്രിക്ക് അവകാശമില്ലെന്ന് കാനം

ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ അവാർഡുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലളിതകലാ അക്കാദമി ഒരു സ്വയംഭരണ സംവിധാനമാണെന്നും ഒരു മന്ത്രിക്കും അതിൽ ഇടപെടാൻ അവകാശമില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. പ്രഖ്യാപിച്ചു കഴിഞ്ഞ അവാർഡ് മാറ്റുന്നത് എങ്ങനെയെന്നും കാനം ചോദിച്ചു. മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച കാർട്ടൂണിനെ അവാർഡിനായി തെരഞ്ഞെടുത്തതിനോട് യോജിപ്പില്ലെന്നും ഇക്കാര്യം പുന:പരിശോധിക്കാൻ കേരള ലളിതകലാ അക്കാദമിക്ക് നിർദേശം നൽകിയതായും സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലൻ ഇന്നലെ പ്രതികരിച്ചിരുന്നു.
Read Also; മതചിഹ്നങ്ങളെ അവഹേളിച്ച കാർട്ടൂണിന് നൽകിയ അവാർഡ് പിൻവലിക്കണമെന്ന് ജോസ് കെ മാണി
മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയർന്നതോടെയാണ് സംസ്ഥാന ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം വിവാദമായത്. പുരസ്‌കാരം ലഭിച്ച കാർട്ടൂണിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നു കേന്ദ്രകഥാപാത്രം. ഈ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളെ മോശമായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. കാർട്ടൂണിന് പുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാൻ സർക്കാർ ലളിത കലാ അക്കാദമിക്ക് നിർദേശം നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here