നിപ ബാധിതനായ യുവാവിന്റെ വൈറസ് ബാധ പൂർണ്ണമായും മാറി; കരുതൽ വേണമെന്ന് ചികിത്സിച്ച ഡോക്ടർ
നിപ വൈറസ് ബാധയിൽ കരുതൽ വേണമെന്ന് രോഗിയെ ചികിത്സിച്ച ഡോക്ടർ. വവ്വാലിന്റെ പ്രചനന കാലത്താണ് വൈറസ് പടരുന്നത്. എന്നാൽ ഭയപെടേണ്ട സാഹചര്യമില്ലെന്നും ആസ്റ്റർ മെഡിസിറ്റിയിലെ ഡോ ബോബി വർക്കി ട്വന്റിഫോറിനോട് പറഞ്ഞു. വവ്വാലിന്റെ പ്രചനന കാലം ഡിസംബർ മുതൽ മെയ് വരെയാണ്. ആ സമയത്ത് വവ്വാൽ കടിച്ച പഴവർഗങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ഡോക്ടർ പറഞ്ഞു. അതേസമയം ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ വൈറസ് ബാധപൂർണ്ണമായും നീങ്ങി.
നിപ രോഗബാധിതനായ വിദ്യാർത്ഥിയുടെ സാമ്പിളുകളിൽ നടത്തിയ അവസാന രാസപരിശോധന ഫലങ്ങളെല്ലാം തന്നെ നെഗറ്റീവാണ്. വൈറസ് സാന്നിധ്യം പൂർണമായും മാറിയെന്ന് വിദ്യാർത്ഥിയെ ചികിത്സിച്ച ഡോ. ബോബി വർക്കി പറഞ്ഞു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാറായിട്ടില്ല. രോഗിക്ക് ഇടവിട്ട് പനിക്കുന്നുണ്ട്. ശ്വാസമെടുക്കുന്നതിലും തടസമുണ്ട്. പൂർണ്ണമായും സുഖപ്പെട്ടാൽ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളൂവെന്നും ഡോക്ടർ പറഞ്ഞു.
മറ്റാരിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വവ്വാൽ കടിച്ച എന്തെങ്കിലും കഴിച്ചതിൽ നിന്നാകാം യുവാവിന് വൈറസ് ബാധ ഉണ്ടായതെന്ന നിഗമനത്തിലാണ് ചികിത്സിച്ച ഡോക്ടർമാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here