നെടുങ്കണ്ടം കസ്റ്റഡിമരണം; ആന്തരിക മുറിവുകള്‍ മൂലമുണ്ടായ ന്യുമോണിയയാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പൊലീസിനെ കുരുക്കിലാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക മുറിവുകള്‍ മൂലമുണ്ടായ ന്യുമോണിയയാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം , പ്രതിയെ പൂര്‍ണ ആരോഗ്യവാനായിട്ടാണ് പൊലീസ് കൊണ്ട് പോയതെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിയായ അലീസ് തോമസ് രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും ആന്തരിക മുറിവുകള്‍ മൂലമുണ്ടായ ന്യുമോണിയയാണ് മരണത്തിന് കാരണമായതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുകാലുകളിലും സാരമായ മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേ സമയം സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ രാജ് കുമാറിന്റെ അറസ്റ്റ് 16-ാം തീയതിയാണ് പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ 12-ാം തീയതി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസിന് കൈമാറിയെന്നാണ് ദൃക്‌സാക്ഷിയായ അലീസ് തോമസിന്റെ വെളിപ്പെടുത്തല്‍. പൊലീസിന് കൈമാറുമ്പോള്‍ പ്രതി പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്നെന്നും ആലീസ് തോമസ് വ്യക്തമാക്കി.
16 തീയതി പുലര്‍ച്ചെയാണ് പൊലീസ് പ്രതിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. പ്രതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പ്രതിയുടെ കാലില്‍ നീരുണ്ടായിരുന്നു. പ്രതി ഭയപ്പെട്ടിരുന്നതായും നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ പ്രതിയെ ജയിലിലേയ്ക്ക് മാറ്റാന്‍ പറ്റിയ അവസ്ഥയല്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയെങ്കിലും റിമാന്‍ഡ് ചെയ്ത് ജയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ജയിലില്‍ എത്തിയപ്പോള്‍ പ്രതി അവശനായിരുന്നെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. അതേ സമയം കേസില്‍ തെളിവ് നശിപ്പില്‍ അന്വേഷിക്കുന്ന് ഡിജിപി വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here