നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന കാരുണ്യ പദ്ധതി അവസാനിച്ചു
നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന സംസ്ഥാന സർക്കാരിന്റെ കാരുണ്യ ബെനവലന്റ് പദ്ധതി അവസാനിപ്പിച്ചു. പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കുന്നത് ഇന്ന് അവസാനിപ്പിക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി ചികിത്സാനൂകൂല്യങ്ങൾ നൽകുവാനാണ് തീരുമാനം.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കാരുണ്യ പദ്ധതി ആരംഭിച്ചത്. കാരുണ്യ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന തുക ആയിരുന്നു പദ്ധതിക്കായി വിനിയോഗിച്ചിരുന്നത്. നിർധനരായ രോഗികൾക്ക് കാരുണ്യ വഴി ചികിത്സാ സഹായം ലഭിച്ചിരുന്നു.
കാരുണ്യ ചികിത്സാ പദ്ധതി വഴിയുള്ള രജിസ്‌ട്രേഷൻ അവസാനിച്ചതോടെ ആർഎസ്ബിവൈ, ചിസ് പ്ലസ് പദ്ധതികളിൽ അംഗങ്ങളല്ലാത്തവർക്ക് ഇന്ന് മുതൽ സൗജന്യ ചികിത്സയുണ്ടാകില്ല. ഇന്നലെ വരെ അപേക്ഷ നൽകിയവർക്കു മാത്രമാകും കാരുണ്യവഴി ചികിത്സാ സഹായം ലഭിക്കൂവെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിവർഷം 3 ലക്ഷത്തിൽ താഴെ വരുമാനം ഉള്ള എപിഎല്ലുകാർക്കുമായിരുന്നു കാരുണ്യ വഴി സഹായം നൽകിയിരുന്നത്.
Read Also; വനിതാ തടവുകാർ ജയിൽ ചാടിയ സംഭവം; അട്ടക്കുളങ്ങര ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു
ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോർട്ടനുസരിച്ച് ജില്ലാതല സമിതിയുടെ ശുപാർശ പ്രകാരം ചികിത്സാ ചെലവ് രേഖപ്പെടുത്തി കാരുണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയാൽ ചികിത്സിക്കുന്ന ആശുപത്രിയുടെ അക്കൗണ്ടിൽ തുക ലഭിക്കുന്ന രീതിയിലായിരുന്നു പദ്ധതിയുടെ നടത്തിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here