ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ വ്യോമാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു; 80 പേര്‍ക്ക് പരുക്കേറ്റു

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. കുടിയേറ്റക്കാരെ തടവില്‍പ്പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിനുനേരെയായിരുന്നു വ്യോമാക്രമണമുണ്ടായത്. 616 കുടിയേറ്റക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കൂടുതല്‍പ്പേരും സുഡാന്‍, സൊമാലിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
മരണസംഖ്യ ഇനിയും കൂടുമെന്ന് എമര്‍ജന്‍സി സര്‍വീസസ് വക്താവ് ഒസാമ അലി അറിയിച്ചു. അതേസമയം ലിബിയയിലുള്ള യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി ആക്രമണത്തെ അപലപിച്ചു.
വിമത നേതാവ് ജനറല്‍ ഖാലിഫ ഹഫ്താറാണ് ആക്രമണത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ട്രിപ്പോളി കേന്ദ്രീകരിച്ചാണ് ഹഫ്താറിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനുമുന്‍പും ഹഫ്താര്‍ ഈ കേന്ദ്രം ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ട്രിപ്പോളി പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏപ്രിലിലാണ് അവസാനമായി ആക്രമണമുണ്ടായത്. ആഫ്രിക്കന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ അഭയസ്ഥാനമാണ് ലിബിയ. ഇറ്റലിയിലേക്കാണ് പലരും ബോട്ട് മാര്‍ഗം പോകുന്നതെങ്കിലും ലിബിയന്‍ തീരത്ത് തീരദേശസേന അവരെ ഏറ്റെടുക്കുകയാണ് പതിവ്. ഇതിന് ലിബിയയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുമുണ്ട്. ആയിരക്കണക്കിനു കുടിയേറ്റക്കാരാണ് ദുരിത സാഹചര്യങ്ങളില്‍ ലിബിയയിലെ കുടിയേറ്റ കേന്ദ്രങ്ങളില്‍ കഴിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here