യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായി ഡേവിഡ് മരിയ സസോളിയെ തെരഞ്ഞെടുക്കപ്പെട്ടു
യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായി ഡേവിഡ് മരിയ സസോളിയെ തെരഞ്ഞെടുത്തു. ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് നേതാവായ സസോളിക്ക് 345 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് സസോളി പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.
നിലവില്‍ യൂറോപ്യന്‍ യൂണിയനികത്ത് പലതും വികലമായാണ് സംഭവിക്കുന്നതെന്നും യൂണിയന് അടിയന്തരമായ നവീകരണം ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡേവിഡ് മരിയ സസോളി പ്രതികരിച്ചു. യൂണിയനകത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്നും സസോളി പറഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നത് വേദനാജനകമാണെന്ന് പറഞ്ഞ സസോളി എല്ലാ യൂറോപ്യന്‍ പൌരന്മാര്‍ക്കും യൂറോപ്യന്‍ പാര്‍ലമെന്റ് സ്വാതന്ത്യം ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.
ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള ജാന്‍ സഹ്‌റദില്‍, ജര്‍മ്മനിയില്‍ നിന്നുള്ള സ്‌കാ കെല്ലര്‍, സ്‌പെയിനില്‍ നിന്നുള്ള സിറാ റെഗോ എന്നിവരെ പിന്നിലാക്കിയാണ് ഡേവിഡ് സസോളി യൂറോപ്യന്‍ പാര്‍ലമെന്റ്് പ്രസിഡന്റായി വിജയിച്ചത്. ആകെ രേഖപ്പെടുത്തിയ 667 വോട്ടുകളില്‍ 345 വോട്ടുകളാണ് സസോളി നേടിയത്. എന്നാല്‍ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് സസോളിക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാനായത്. യൂറോപ്യന്‍ പാര്‍ലമെന്റ് നിയമപ്രകാരം വിജയിക്കാന്‍ ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 50 ശതമാനം ആവശ്യമാണ്. ഒന്നാംഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ മത്സരം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ 325 വോട്ടുകള്‍ നേടിയ സസോളി രണ്ടാംഘട്ടത്തില്‍ തന്റെ വോട്ടുകള്‍ ഉയര്‍ത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here