പാലാരിവട്ടം മേൽപ്പാലത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം വേണം : ഇ ശ്രീധരൻ
പാലാരിവട്ടം മേൽപ്പാലത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോർട്ട്. പരിശോധന റിപ്പോർട്ട് ഇ ശ്രീധരൻ സർക്കാരിന് കൈമാറി. അതേസമയം, ശ്രീധരന്റെ റിപ്പോർട്ടും മദ്രാസ് ഐഐടിയുടെ റിപ്പോർട്ടും തമ്മിൽ ഒത്തുനോക്കിയ ശേഷം മാത്രമെ നടപടി സ്വീകരിക്കൂവെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.
പാലാരിവട്ടം പാലം നിർമാണത്തിലെ സാങ്കേതികത്തകരാറുകൾ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ടാണ് ഇ ശ്രീധരൻ സർക്കാരിന് കൈമാറിയത്. പാലത്തിന്റെ നിർമാണത്തിൽ സാരമായ പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽത്തന്നെ ഘടനാപരമായ മാറ്റങ്ങൾ പാലാരിവട്ടം പാലത്തിൽ വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുള്ളതായാണ് സൂചന.
Read Also : പാലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തി
നിലവിലെ അവസ്ഥയിൽ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാൻ ഇ ശ്രീധരൻ തയ്യാറായില്ല. റിപ്പോർട്ടിനെക്കുറിച്ച് സർക്കാർ തന്നെ പറയട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാലത്തിന് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും വ്യക്തമാക്കിയ മന്ത്രി ജി സുധാകരൻ, ശ്രീധരന്റെ റിപ്പോർട്ടും മദ്രാസ് ഐഐടിയുടെ റിപ്പോർട്ടും തമ്മിൽ ഒത്തുനോക്കുമെന്ന് വ്യക്തമാക്കി. തുടർന്ന് ഇ ശ്രീധരനും ഐഐടി പ്രതിനിധികളുമായി ചർച്ച നടത്തും. അതിനു ശേഷം മാത്രമായിരിക്കും പാലം പൊളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു. ശ്രീധരന്റെ റിപ്പോർട്ട് മാത്രം പരിഗണിച്ച് തീരുമാനമെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here