തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതം; സത്യം ഒരിക്കൽ പുറത്തു വരുമെന്നും പി.കെ ശ്യാമള
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സത്യം ഒരിക്കൽ പുറത്തുവരുമെന്നും ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമള. പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്യാമള. സാജന്റെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയതായും ശ്യാമള പറഞ്ഞു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് വൈകീട്ട് ആന്തൂർ നഗരസഭാ ഓഫീസിലെത്തി ശ്യാമളയുടെ മൊഴിയെടുത്തത്. നഗരസഭാ ഉദ്യോഗസ്ഥരിൽ നിന്ന് അന്വേഷണ സംഘം നേരത്തേ മൊഴിയെടുത്തിരുന്നു. പി.കെ ശ്യാമള കാരണമാണ് കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി നിഷേധിച്ചതെന്നും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നും സാജന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആർക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
അതേ സമയം ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആന്തൂരിലെ പാർത്ഥ കൺവെൻഷൻ സെന്ററിന് ഇന്ന് പ്രവർത്തനാനുമതി ലഭിച്ചിരുന്നു. ആന്തൂർ നഗരസഭ കണ്ടെത്തിയ ചട്ടലംഘനങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാം പരിഹരിച്ചെന്ന് കണ്ടെത്തിയാണ് പാർത്ഥ കൺവെൻഷൻ സെന്ററിന് അനുമതി നൽകിയത്. ഓഡിറ്റോറിയത്തിന്റെ തൊട്ടടുത്തായി നിർമ്മിച്ച വാട്ടർ ടാങ്ക് ആറ് മാസത്തിനകം പൊളിച്ച് നീക്കണമെന്ന ഉപാധിയോടെയാണ് അനുമതി നൽകിയിരിക്കുന്നത്. മറ്റ് ചട്ടലംഘനങ്ങളെല്ലാം പരിഹരിച്ചതായി ആന്തൂർ നഗരസഭാ സെക്രട്ടറി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here