Advertisement

തുന്നിച്ചേർത്ത് ടെയ്‌ലറും വില്ല്യംസണും; കളി മഴ മുടക്കിയപ്പോൾ ന്യൂസിലൻഡിന് 5 വിക്കറ്റുകൾ നഷ്ടം

July 9, 2019
Google News 1 minute Read

ഇന്ത്യക്കെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിന് അഞ്ചു വിക്കറ്റുകൾ നഷ്ടം. 46.1 ഓവർ എത്തി നിക്കെ മഴ പെയ്തതിനെത്തുടർന്ന് കളി താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. അർദ്ധസെഞ്ചുറികൾ നേടിയ വില്ല്യംസണും ടെയ്‌ലറുമാണ് കിവീസിനെ കൈപിടിച്ചുയർത്തിയത്.

ഉജ്ജ്വലമായാണ് ഇന്ത്യ തുടങ്ങിയത്. ബാറ്റിംഗ് പിച്ചാണെന്ന വിലയിരുത്തലുകൾ തകർക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബുംറയും ഭുവിയും ചേർന്ന് ഓപ്പൺ ചെയ്ത ഇന്ത്യ ബൗളിംഗിനെ നേരിടാൻ കിവീസ് വിയർത്തു. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ഇരുവരും മെയ്ഡൻ ഓവറുകളോടെയാണ് ആരംഭിച്ചത്. ഇന്നിംഗ്സിൻ്റെ 17ആം പന്തിലാണ് ന്യൂസിലൻഡ് ആദ്യ റൺ നേടിയത്. ഓപ്പണിംഗ് ബൗളർമാരുടെ ശക്തമായ ഭീഷണി അതിജീവിക്കാൻ പരിശ്രമിച്ച ഗപ്റ്റിൽ നാലാം ഓവറിൽ വീണു. ഒരു റണ്ണെടുത്ത ഗപ്റ്റിലിനെ ബുംറ സ്ലിപ്പിൽ കോലിയുടെ കൈകളിൽ എത്തിച്ചു.

തുടർന്ന് ഹെൻറി നിക്കോളാസിനൊപ്പം കെയിൻ വില്ല്യംസൺ ക്രീസിൽ ഒത്തു ചേർന്നു. ആദ്യ പവർ പ്ലേ ശ്രമകരമായി അതിജീവിച്ച ഇരരും പിന്നീട് അനായാസം സ്കോർ ഉയർത്തി. ഇന്ത്യൻ സ്പിന്നർമാരെ ശ്രദ്ധാപൂർവം നേരിട്ട ഇരുവരും ഹർദ്ദിക് പാണ്ഡ്യയെയും അനായാസം നേരിട്ടു. രണ്ടാം വിക്കറ്റിൽ 68 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 28 റൺസെടുത്ത ഹെൻറി നിക്കോളാസിനെ ജഡേജ ക്ലീൻ ബൗൾഡാക്കി.

തുടർന്ന് ടെയ്‌ലർ-വില്ല്യംസൺ സഖ്യം ക്രീസിൽ ഒത്തു ചേർന്നു. പിച്ചിൽ ബാറ്റിംഗ് ദുഷ്കരമാണെന്നു മനസ്സിലാക്കിയ ഇരുവരും വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെയാണ് കൂടുതലും സ്കോർ ചെയ്തത്. റിസ്കെടുക്കാൻ വിസമ്മതിച്ച ഇരുവരും ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തിയതോടെ ഇന്നിംഗ്സ് വീണ്ടും നേർദിശയിലായി. ഇതിനിടെ 79 പന്തുകളിൽ വില്ല്യംസൺ അർദ്ധ ശതകം കുറിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തു. 36ആം ഓവറിൽ യുസ്‌വേന്ദ്ര ചഹാലാണ് ഈ കൂട്ടുകെട്ട് തകർത്തത്. 67 റൺസെടുത്ത വില്ല്യംസണെ ചഹാൽ ജഡേജയുടെ കൈകളിലെത്തിച്ചു.

ജെയിംസ് നീഷം (12), കോളിൻ ഡി ഗ്രാൻഡ്‌ഹോം (16) എന്നിവർ പെട്ടെന്ന് പുറത്തായി. നീഷമിനെ ഹർദിക്കിൻ്റെ പന്തിൽ ദിനേഷ് കാർത്തിക് പിടികൂടിയപ്പോൾ ഗ്രാൻഡ്‌ഹോമിനെ ഭുവനേശ്വർ ധോണിയുടെ കൈകളിലെത്തിച്ചു. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഭാഗ്യത്തിൻ്റെ സഹായത്തോടെ ഒരു വശത്ത് ഉറച്ചു നിന്ന റോസ് ടെയ്‌ലർ 73 പന്തുകളിൽ അർദ്ധശതകം തികച്ചു. ആളില്ലാത്ത ഇടങ്ങളിൽ വീഴുന്ന ഔട്ട്സൈഡ് എഡ്ജുകളും ഇന്ത്യയുടെ മോശം ഫീൽഡിംഗും ന്യൂസിലൻഡിനെ തുണച്ചു. 46.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. ടെയ്‌ലർ 67 റൺസെടുത്തും ടോം ലതം 3 റൺസ് എടുത്തും പുറത്താവാതെ നിൽക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here