കർണാടകയിലെ കൂട്ടരാജി; സ്പീക്കറുടെ നിലപാട് ഇന്നറിയാം

കർണാടകയിൽ രാജിവെച്ച കോൺഗ്രസ് -ജനതാദൾ എസ് എം എൽ എ മാരുടെ കാര്യത്തിൽ സ്പീക്കറുടെ നിലപാട് ഇന്നറിയാം. കുമാരസ്വാമി സർക്കാരിനെ പ്രതിസന്ധിയിലാക്കി കോൺഗ്രസിന്റെ പത്തും ജനതാദൾ എസിന്റെ മൂന്നും എം എൽ എ മാരാണ് രാജിക്കത്ത് നൽകിയത്. കോൺഗ്രസ് നിയമസഭാകക്ഷി യോഗവും ഇന്ന് ബംഗളൂരുവിൽ ചേരും.
കർണാടകയിൽ രാഷ്ട്രീയ നാടകവും റിസോർട്ട് രാഷ്ട്രീയവും തുടരുന്നതിനിടെ എല്ലാ കണ്ണുകളും സ്പീക്കറിലേക്കും ഗവർണറിലേക്കും. ഇവരുടെ നിലപാടുകളാകും ഇനി നിർണായകം
118 പേരുടെ പിന്തുണയോടെ ഭരണം നടത്തിയ കോൺഗ്രസ് – ജെഡിഎസ് സഖ്യകക്ഷി സർക്കാരിന് 15 പേർ പാലം വലിച്ചതോടെ പിന്തുണക്കുന്നവരുടെ എണ്ണം 103 ആയി ചുരുങ്ങി. ബിജെപിയെ പിന്തുണക്കുന്നവരുടെ എണ്ണം നൂറ്റി ഏഴും. വിമതരെ അനുനയിപ്പിക്കാൻ മന്ത്രിസഭാംഗങ്ങൾ കൂട്ടരാജി നൽകിയെങ്കിലും ഫലമുണ്ടായില്ല. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്ത എം എൽ എ മാരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ എം എൽ എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു വരാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് – ജെഡിഎസ് വിമതർ. ഇവരുടെ പ്രതീക്ഷകൾക്ക് അയോഗ്യതാ നീക്കം മങ്ങലേൽപ്പിക്കും. അയോഗ്യരാക്കിയാൽ ഇവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഭൂരിപക്ഷം സഭാ തളത്തിൽ തെളിയിക്കാൻ ഗവർണർക്ക് മുഖ്യമന്ത്രിയോട് നിർദേശിക്കാം. ഏതായാലും സ്പീക്കറും ഗവർണറുമാണ് കർണാടക ക്ളൈമാക്സിൽ താരങ്ങളാവുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here