Advertisement

ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളു, ജീവനുള്ളിടത്തോളം കാലം കോൺഗ്രസുകാരനായിരിക്കുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

July 10, 2019
Google News 1 minute Read

ഇന്നു വരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും തന്നെ കൈപിടിച്ചുയർത്തിയത് കോൺഗ്രസ് പാർട്ടിയാണെന്നും കൊക്കിന് ജീവനുള്ള കാലത്തോളം താൻ കോൺഗ്രസുകാരനായി തന്നെ അറിയപ്പെടുമെന്നും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയ്ക്കും അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കും. അത് താൻ സംഘിയായതുകൊണ്ടല്ലെന്നും അയ്യപ്പഭക്തനായതു കൊണ്ടാണെന്നും പ്രയാർ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Read Also; ദേവസ്വം ബോർഡ് നിയമനത്തിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് താൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഒരു ലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്ന് ബിജെപി കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകളോട് രൂക്ഷമായ ഭാഷയിൽ എക്കാലത്തും താൻ പ്രതികരിച്ചിട്ടുണ്ട്. ഈ വിവാദം ഉയർന്നു വന്നപ്പോൾ തന്നെ ഇത് തെറ്റാണെന്നും താൻ പാർട്ടിക്ക് വിധേയനായേ പ്രവർത്തിക്കൂവെന്ന് ആന്റോ ആന്റണിയെ ഫോണിൽ വിളിച്ച് ഉറപ്പുനൽകിയിരുന്നുവെന്നും പ്രയാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു

പ്രയാർ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടു ദിവസങ്ങൾക്കു മുൻപ് ഞാൻ ഒരു വാർത്ത സമ്മേളനം നടത്തിയിരുന്നു. എന്നാൽ പിറ്റേ ദിവസം വന്ന പത്രവാർത്തകളിൽ ചില തെറ്റായ പരാമർശങ്ങൾ ഉൾപ്പെട്ടതായി ശ്രദ്ദയിൽ പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കാലത്തു ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായ പ്രചാരണം ഉണ്ടായി. പത്തനംതിട്ട യിൽ ഞാൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഒരു ലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നും പ്രചരണമുണ്ടായി. എന്നാൽ ഈ വാർത്തകളോട് രൂക്ഷമായ ഭാഷയിൽ എക്കാലത്തും ഞാൻ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ഇതെക്കുറിച്ച് മാധ്യമ സുഹൃർത്തുക്കൾ ചോദിക്കുകയും അതിന് ഞാൻ മറുപടി നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസത്തെ ചില പത്രങ്ങളിൽ ‘ബി.ജെ.പി സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിച്ചിരുന്നെങ്കിൽ ഒരു ലക്ഷം വോട്ടുകൾക്ക് വിജയിക്കുമായിരുന്നു’ എന്ന് ഞാൻ പറഞ്ഞതായി അച്ചടിച്ചു വന്നു. ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ, അതിനാൽ എനിക്ക് ഈ വിഷയത്തിൽ ഒരു നിലപാടേയുള്ളൂ. ഞാൻ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയർത്തിയത് കോൺഗ്രസ്സ് പാർട്ടിയാണ്. എന്റെ കൊക്കിന് ജീവൻ ഉള്ള കാലത്തോളം ഞാൻ കോൺഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നതിൽ ആർക്കും സംശയം വേണ്ട. ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പുവേളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒട്ടനവധി മണ്ഡലങ്ങളിൽ പ്രചരണത്തിന് എത്തിയിരുന്നു. ശ്രീ. ആന്റോആൻറണിയുടെ പ്രചരണാർത്ഥം പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തിൽ മാത്രം 16ൽ പരം കുടുംബയോഗങ്ങളിൽ ഞാൻ പങ്കെടുത്തിരുന്നു. ഈ വിവാദം ഉയർന്നുവന്നപ്പോൾ തന്നെ ഇത് തെറ്റാണെന്നും ഞാൻ പാർട്ടിക്ക് വിധേയനായേ പ്രവർത്തിക്കൂ എന്നും ശ്രീ.ആന്റോ ആന്റണിയെ ഫോണിൽ വിളിച്ച് ഞാൻ ഉറപ്പു നൽകിയിരുന്നു.
ശബരിമലയ്ക്കും ശ്രീ.അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കും, പ്രവർത്തിക്കും അത് ഞാൻ സംഘി ആയതുകൊണ്ടല്ല അയ്യപ്പഭക്തനായതു കൊണ്ടാണ്. ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും എനിക്കുണ്ട്…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here