ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഇമാമിനെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം; 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഇമാമിനെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്കില്‍ വിട്ടിലേക്ക് പോകവെയാണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തതെന്ന് ഇമാം നല്‍കിയ പരാതിയില്‍ പറയുന്നു.
ഇമാം ഇംലാഖുര്‍റഹ്മാന്റെ പരാതിയില്‍ ഉത്തര്‍ പ്രദേശ് പൊലീസാണ് 12 യുവാക്കള്‍ക്കെതിരെ കേസെടുത്തത്. മുസഫര്‍നഗറിലെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയാണ് ഇമാമിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. താടിയില്‍ പിടിച്ചുവലിച്ച് അക്രമികള്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു.
താടി വടിച്ചാലേ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയതായും ഇമാമിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ശേലേഷ് കുമാര്‍ അറിയിച്ചു. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ മദ്രസാ വിദ്യാര്‍ത്ഥികളെ ജയ് ശ്രീ റാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here