ഗുജറാത്തിൽ മിശ്രവിവാഹവും പെൺകുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും നിരോധിച്ച് ഠാക്കുർ സമൂഹം

ഗുജറാത്തിൽ മിശ്രവിവാഹവും പെൺകുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും നിരോധിച്ച് ഠാക്കുർ സമൂഹം. ദന്തേവാഡയിലെ 12 ഗ്രാമത്തിലാണ് മിശ്ര വിവാഹവും അവിവാഹിതരായ പെൺകുട്ടികളുടെ മൊബൈൽ ഉപയോഗവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഠാക്കുർ സമൂഹം പുറപ്പെടുവിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ബനാസ്‌കന്ത ജില്ലയിലെ ദന്തേവാഡയിൽ മിശ്ര വിവാഹങ്ങളുടെ എണ്ണം വർധിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം.
മിശ്രവിവാഹത്തിന് ഏർപ്പെടുത്തിയ നിരോധനത്തിന് പുറമെ അത്തരത്തിൽ വിവാഹം കഴിക്കുന്ന കുടുംബത്തിന് പിഴയും ചുമത്തിയിട്ടുണ്ട്. ഠാക്കുർ ജാതിയിൽപ്പെട്ട പെൺകുട്ടി മറ്റു ജാതിയിലെ പുരുഷനുമായി പ്രണയത്തിലായാൽ 1.5 ലക്ഷമാണ് കുടുംബത്തിന് പിഴ. ഠാക്കുർ ജാതിയിൽപ്പെട്ട പുരുഷൻ മറ്റ് ജാതിയിലെ പെൺകുട്ടിയുമായി പ്രണയത്തിലായാൽ 2 ലക്ഷം രൂപയാണ് പിഴ.
Read Also : ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബിജെപി എംഎൽഎയായ പിതാവ് ഭീഷണിപ്പെടുത്തുവെന്ന് മകളുടെ പരാതി
ഠാക്കൂർ നേതാക്കളും, ഗ്രാമത്തലവന്മാരുമെല്ലാം ചേർന്ന് ജൂലൈ 14നാണ് ഇത്തരത്തിലൊരു നിയമം 12 ജില്ലകൾക്ക് മേൽ ചുമത്തിയത്. നിയമം ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയുമുണ്ടാകും. അവിവാഹിതരായ പെൺകുട്ടികൾ മൊബൈൽ ഉപയോഗിച്ചാൽ അവരുടെ മാതാപിതാക്കളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിക്കുമെന്നും നിയമത്തിൽ പറയുന്നു.
വാവ് മണ്ഡലത്തിൽ നിന്നും വിജയിച്ച ഠാക്കുർ സമൂഹത്തിലെ അംഗമായ കോൺഗ്രസ് എംഎൽഎ ജെനിബെൻ നാഗാജിയും ഈ അപരിഷ്‌കൃത നിയമത്തെ പിന്തുണക്കുന്നുണ്ട്. ‘അത്തരം സംഭവങ്ങൾ’ തടയാൻ ഈ നടപടി സഹായിക്കുമെന്നാണ് എംഎൽഎയുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here