ഉന്നാവോ വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം

ഉന്നാവോ വിഷയം ലോക്‌സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വാഹനാപകടം ആസൂത്രിതമാണെന്നും ബിജെപി എംഎൽഎയുടെ നേതൃത്വത്തിലാണ് ഇതിന്റെ ഗൂഢാലോചന നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ എം.പി മാർ ആരോപിച്ചു. എന്നാൽ അപകടമുണ്ടാക്കിയ ട്രക്കിന്റെ ഉടമ സമാജ്‌വാദി പാർട്ടി നേതാവിന്റെ സഹോദരനാണെന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചത്.
Read Also; ഉന്നാവോ അപകടം; സിബിഐ അന്വേഷണത്തിന് യുപി സർക്കാരിന്റെ ശുപാർശ; കേന്ദ്രത്തിന് കത്ത് നൽകി
അതേ സമയം ഉന്നാവോ അപകടത്തെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ കേന്ദ്രസർക്കാരിന് കത്ത് കൈമാറി. ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ ലൈംഗിക പീഡനപരാതി നൽകിയിരുന്ന പെൺകുട്ടി സഞ്ചരിച്ച വാഹനം ഞായറാഴ്ച ഉച്ചയ്ക്കാണ് റായബറേലിയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച ലോറിയുടെ നമ്പർ പെയിന്റടിച്ച് മായ്ച്ച നിലയിലായിരുന്നതും പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാർ അപകടസമയം ഇവരുടെ കൂടെയില്ലാതിരുന്നതുമാണ് അപകടത്തെപ്പറ്റി സംശയങ്ങൾക്കിടയാക്കിയിരിക്കുന്നത്.
2017 ജൂണിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. കേസിൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ ഉൾപ്പെടെ 10 പേർക്കെതിരെ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെയും ബന്ധുക്കളുടെയും നീക്കങ്ങൾ സുരക്ഷ ഉദ്യോഗസ്ഥൻ ജയിലിൽ കഴിയുന്ന കുൽദീപ് സിങ്ങ് സെൻഗാറിനെ അറിയിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. കുൽദീപ് സിങ്ങിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ലക്‌നൗ ആശുപത്രിയിൽ ധർണ നടത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here